‘ആ ആഗ്രഹത്തിന്റെ പുറത്താണ് കണ്ട കുഴിയിലൊക്കെ ചാടിക്കൊടുക്കുന്നത്’; മനസ് തുറന്ന് ആര്യ ബഡായി

 ‘ആ ആഗ്രഹത്തിന്റെ പുറത്താണ് കണ്ട കുഴിയിലൊക്കെ ചാടിക്കൊടുക്കുന്നത്’; മനസ് തുറന്ന് ആര്യ ബഡായി

കൊച്ചി: ആദ്യ വിവാഹ ബന്ധം തകർന്നതിനെ കുറിച്ചും അതിന് പിന്നാലെ തനിക്ക് ഉണ്ടായ പ്രണയത്തെ കുറിച്ചുമെല്ലാം വളരെ ബോൾഡ് ആണ് സമൂഹ മാധ്യമങ്ങളിൽ സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ആര്യ ബഡായി. ഇപ്പോഴിതാ പ്രണയം തകർന്ന സമയത്ത് അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ആര്യ. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘എൻറേത് ഒരു ബ്രോക്കൺ മാരേജ് ആയിരുന്നു. അതിന്റെ പേരിൽ ഞങ്ങൾ രണ്ട് പേരും പല പഴിയും കേട്ടിട്ടുണ്ട്. അതൊട്ടും സുഖമുള്ള കാര്യമല്ല. ഒരുപക്ഷെ കുറച്ച് കൂടുതൽ കേട്ടത് ഞാനാണ്. കാരണം കുഞ്ഞ് എന്റെ കൈയ്യിലാണല്ലോ. അതുകൊണ്ട് തന്നെ അടുത്ത ബന്ധത്തിലേക്ക് പോകുമ്പോൾ അതൊരു പ്രോപ്പർ റിലേഷൻഷിപ്പ് ആയിരിക്കണമെന്ന് ഞാൻ ചിന്തിച്ചിരുന്നു.

ഞാൻ പ്രണയത്തിലായപ്പോൾ എനിക്ക് ടൈം പാസ് ആയിരുന്നില്ല അത്. ഉറപ്പായും വിവാഹം കഴിക്കും, ഒരു കുടുംബമായി പോകും എന്നൊക്കെ ഞാൻ കരുതി. അങ്ങനെ തന്നെയായിരുന്നു ആ ബന്ധം പോയത്. അതുകൊണ്ട് തന്നെ പ്രണയം തകർന്നപ്പോൾ എനിക്ക് കൈകാര്യം ചെയ്യാൻ സാധിച്ചില്ല. ഞാൻ ഡിപ്രഷനിലായിപ്പോയി. കാരണം ഒരിക്കലും എന്റെ ജീവിതത്തിൽ നിന്നും അദ്ദേഹം പോകില്ലെന്ന് കരുതിയിരുന്നു. അത് ഇല്ലാതായപ്പോൾ ഞാൻ തകർന്നു.

പ്രണയം തകർന്നപ്പോൾ ഞാൻ തിരിച്ചറിഞ്ഞിരുന്നു ഒരുപക്ഷെ ആദ്യ ബന്ധത്തിൽ ഞാൻ കുറച്ചെങ്കിലും വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ അത് നിലനിന്നിരുന്നേനെയെന്ന്.ഡിപ്രഷൻ സമയത്തൊക്കെ ഞാൻ കരുതിയിട്ടുണ്ട് (ആദ്യ ഭർത്താവിനെ) തിരിച്ചുവിളിച്ച് ക്ഷമ ചോദിച്ച് തിരിച്ചുപോയാലോയെന്ന്. അദ്ദേഹത്തോട് ഞാൻ സംസാരിച്ചിരുന്നില്ല. അപ്പോഴേക്കും അദ്ദേഹം വേറൊരു റിലേഷൻഷിപ്പിലായിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയതിനാൽ അദ്ദേഹം ഇതൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ സമയത്ത് അദ്ദേഹത്തോട് പറയാൻ എനിക്ക് ധൈര്യം വന്നില്ല.

അദ്ദേഹം വിവാഹം കഴിച്ച് സന്തോഷമായി പോകുന്നു. വിവാഹത്തെ കുറിച്ച് കേട്ടപ്പോൾ ആദ്യം ഒരു ഷോക്കായിരുന്നു. പക്ഷെ പിന്നീട് ഞാൻ തിരിച്ചറിഞ്ഞു, ഞാൻ അല്ല, അദ്ദേഹത്തിന് യോജിച്ച വ്യക്തി ഇപ്പോഴത്തെ ഭാര്യ തന്നെയാണെന്ന്. എനിക്കുള്ള ആൾ വേറെ എവിടെയെങ്കിലും ഉണ്ടായിരിക്കും.

പ്രണയം തകർന്ന സമയത്ത് ആത്മഹത്യ ചെയ്യണമെന്ന് ഞാൻ കരുതിയിരുന്നു. ആ ചിന്തയിൽ നിന്ന് എന്നെ പിന്നോട്ട് വലിച്ചത് മകൾ ആണ്. എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ആത്മഹത്യ ചെയ്തേനെ. അച്ഛൻ ഇല്ലായിരുന്നല്ലോ. എന്റെ അമ്മയും സഹോദരിയും മകളും മാത്രമേ ഉള്ളൂ. അവരുടെ ഉത്തരവാദിത്തം എനിക്കല്ലേ. ആത്മഹത്യ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ നാളെ എന്റെ മകൾ കേൾക്കേണ്ടി വന്നേനെ പ്രണയം തകർന്നതിന് ആത്മഹത്യ ചെയ്തവളല്ലേ നിന്റെ അമ്മയെന്ന്. പിന്നെ സുഹൃത്തുക്കളോടും കുടുംബത്തോടൊക്കെ സംസാരിച്ച് തുടങ്ങി. അങ്ങനെ തിരിച്ചുവന്നതാണ്.

എന്റെ കാര്യങ്ങൾ സ്വയം ചെയ്യാൻ എനിക്ക് പ്രാപ്തിയുണ്ട്. എന്നിരുന്നാലും ഒരാൾ കൂടെ വേണമെന്ന് ആഗ്രഹിക്കുന്നൊരാളാണ് ഞാൻ. സാമ്പത്തികമായി യാതൊരു പിന്തുണയും എനിക്ക് ആ വ്യക്തിയിൽ നിന്ന് വേണ്ട. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയി എന്ന് തോന്നുന്നിടത്ത് ഒരാളെ കിട്ടിയാൽ സന്തോഷം. ആ ആഗ്രഹത്തിന്റെ പുറത്താണ് കണ്ട കുഴിയിലൊക്കെ ചാടിക്കൊടുക്കുന്നത്’, താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *