ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതി; മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പ്രതികളായ നടൻ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ തേടിയുള്ള ഇരുവരുടെയും ഹർജികളിൽ കഴിഞ്ഞ ദിവസം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിശദമായ വാദം കേട്ടിരുന്നു. അതേസമയം, ബലാത്സംഗ കേസിൽ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അന്നേ ദിവസം മറുപടി നൽകാൻ സർക്കാരിനും കോടതി നിർദ്ദേശം നൽകി.
ബലാത്സംഗം ചെയ്തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നാണ് മുകേഷിൻറെ വാദം. 15 വർഷങ്ങൾക്കുശേഷം പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയിൽ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. പരാതിയുന്നയിച്ച നടിക്കെതിരായ തെളിവുകൾ കോടതിയിൽ കൈമാറിയെന്നും മുകേഷ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുകേഷിന് ജാമ്യം നൽകരുതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചതെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നായിരുന്നു പ്രോസിക്യൂഷൻറെ ആവശ്യം.
താര സംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പെച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്.