എല്ലാം അവസാനിച്ചെന്ന് കരുതിയോ ? അംബാനി കല്ല്യാണത്തിന്റെ അടുത്ത ആഘോഷം അങ്ങ് യുകെയിൽ

 എല്ലാം അവസാനിച്ചെന്ന് കരുതിയോ ? അംബാനി കല്ല്യാണത്തിന്റെ അടുത്ത ആഘോഷം അങ്ങ് യുകെയിൽ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ ആനന്ദ് അംബാനിയും വ്യവസായി വിരേൻ മെർച്ചന്റിന്റെയും ഷൈല മെർച്ചന്റിന്റെയും മകൾ രാധിക മെർച്ചന്റുംവിവാഹത്തിന്റെ വാർത്ത ആയിരുന്നു സമൂഹമാധ്യമങ്ങളെ കഴിഞ്ഞ കുറച്ചുനാളുകളായി അടക്കി ഭരിച്ചിരുന്നത്. വിവാഹം കഴിഞ്ഞതോടെ എല്ലാം അവസാനിച്ചു എന്ന് ഇനി കരുതേണ്ട. ഇന്ത്യ കണ്ട ഏറ്റവും വലിയ ആ വിവാഹത്തിന്റെ ബാക്കിപത്രം ഇനി അങ്ങ് യുകെയിലും നടക്കും.

യുകെയിലെ അംബാനിയുടെ ആഡംബര ക്ലബ്ബായ സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റിലാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. വിവാഹത്തില്‍ ആരോക്കെ പങ്കെടുക്കും, എന്തൊക്കെയാണ് ചടങ്ങിന്റെ പ്ലാന്‍ തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം ഈ മാസം 12ാം തീയതിയായരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഏകദേശം 698 കോടി രൂപയോളം ചെലവഴിച്ചാണ് മൂന്നു വര്‍ഷം മുന്‍പ് മുകേഷ് അംബാനി ലണ്ടനിലെ സ്റ്റോക്ക് പാര്‍ക്ക് എസ്റ്റേറ്റ് സ്വന്തമാക്കിയത്. ബക്കിംഗ്ഹാംഷെയറില്‍ സ്ഥിതി ചെയ്യുന്ന സ്റ്റോക്ക് പാര്‍ക്ക് കണ്‍ട്രി ക്ലബ് യുകെയിലെ ഏറ്റവും ചെലവേറിയ ആഡംബര പ്രോപ്പര്‍ട്ടികളില്‍ ഒന്നാണ്. 1066-ല്‍ നിര്‍മ്മിച്ചതാണ് 300 ഏക്കറിലെ ഈ പ്രോപ്പര്‍ട്ടി.

ബ്രിട്ടനിലെ സ്റ്റോക്ക് പാര്‍ക്ക് കണ്‍ട്രി ക്ലബ് വര്‍ഷങ്ങളായി നിരവധി അറിയപ്പെടുന്ന സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും ആതിഥേയത്വം വഹിച്ചിട്ടുണ്ട്. രാജകുടുംബത്തിലെ അംഗങ്ങള്‍ പോലും അവരുടെ പ്രധാന ആഘോഷങ്ങളിലും അവസരങ്ങളിലും ഇവിടെ താമസിച്ചിരുന്നു.

മാസങ്ങൾ നീണ്ടുനിന്ന ആഘോഷങ്ങൾക്കൊടുവിൽ ബി.കെ.സി. ജിയോ വേൾഡ് സെന്ററിൽവച്ചാണ് ജൂലൈ 12 ന് ഇരുവരുടെയും ആഡംബരവിവാഹം നടന്നത്. രാവിലെ പൂജയോടെയാണ് വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു പൂജ. മുംബൈയിലെ വസതിയായ ആന്റിലിയയിൽ വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ രാത്രി വൈകുവോളം തുടർന്നു.

കേന്ദ്രമന്ത്രിമാരും ഹോളിവുഡ്, ബോളിവുഡ് താരനിരയും ചടങ്ങുകളിൽ പങ്കെടുത്തു. സംഗീതസംവിധായകരായ അമിത് ത്രിവേദി, പ്രീതം എന്നിവർക്കൊപ്പം ഗായകരായ ഹരിഹരൻ, ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷാൽ, മാമെ ഖാൻ, നീതി മോഹൻ, കവിത സേത്ത് എന്നിവരും പരിപാടികൾ അവതരിപ്പിച്ചു. അന്താരാഷ്ട്ര സംഗീതപ്രതിഭകളായ നാൻ, രമ, ലൂയിസ് ഫോൻസി എന്നിവരും ചടങ്ങിനെത്തി. ചലച്ചിത്രരംഗത്തുനിന്നുള്ള അമിതാഭ് ബച്ചൻ, രജനികാന്ത്, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ എന്നിവരെക്കൂടാതെ മുൻബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, തെന്നിന്ത്യൻ താരം രാം ചരൺ എന്നിവരും വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു.

മൂന്നുദിവസം നീണ്ട വിവാഹാഘോഷപരിപാടികൾ മുൻനിർത്തി ജൂലായ് 12 മുതൽ 15 വരെ ട്രാഫിക് പോലീസ് മുംബൈയിൽ ഗതാഗതനിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. വിവാഹാഘോഷങ്ങളുടെ ഏകദേശച്ചെലവ് 5000 കോടിരൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *