ചികിത്സാപ്പിഴവെന്ന് ആരോപണം;; മെഡിക്കൽ കോളജിന് മുന്നിൽ മൃതദേഹവുമായി പാതിരാത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം

അമ്പലപ്പുഴ∙ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് വയോധികയുടെ മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളജിന് മുന്നിൽ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം. പുന്നപ്ര അഞ്ചിൽ വീട്ടിൽ ഉമൈബയുടെ (70) മൃതദേഹവുമായാണു ബന്ധുക്കൾ ബുധൻ അർധരാത്രി അത്യാഹിത വിഭാഗത്തിനു മുന്നിൽ പ്രതിഷേധിച്ചത്. ഇത് സംഘർഷത്തിന് ഇടയാക്കി.
പനി ബാധിച്ച് 24 ദിവസം മുൻപ് ആശുപത്രിയിൽ എത്തിയതായിരുന്നു ഉമൈബ. ചൊവ്വാഴ്ച ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. ബുധനാഴ്ച രാത്രി 8ന് ഉമൈബ മരിച്ചു. ഉമൈബയുടെ മൃതദേഹം ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചശേഷം അത്യാഹിത വിഭാഗത്തിന് മുന്നിൽ സ്ട്രക്ചറിൽ കിടത്തിയാണ് പ്രതിഷേധിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൽ സലാം സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തി.
രാത്രി 1 മണിയോടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിക്കൊണ്ടുപോയി. കബറടക്കം: ഇന്ന് 10ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്‌ലാം സംഘം പള്ളിയിൽ. മക്കൾ: നിയാസ്, ഷാനി. മരുമക്കൾ: നവാസ്, സൗമില.