ചെകുത്താൻ സോഷ്യൽ മീഡിയയിലൂടെ ആരെ കുറിച്ചും പറയും; വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച മോഹൻലാലിനെ വിമർശിച്ചതോടെ ചെകുത്താനെ കൂട്ടിലടച്ച് കേരള പൊലീസ്

വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയ നടൻ മോഹൻലാലിനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സ് പൊലീസിന്റെ പിടിയിലായതോടെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്കും പൊലീസ് നൽകുന്നത് കൃത്യമായ മുന്നറിയിപ്പ്. വിമർശനം എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുക എന്നതാണ് അജു അലക്സിന്റെ സ്ഥിരം പരിപാടി. ‘ചെകുത്താൻ’ എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിൽ ഇയാളുടെ ഇടപെടലുകൾ.
സമൂഹത്തിലെ ഉന്നതരെയും സിനിമാതാരങ്ങളെയും ഉൾപ്പെടെ അജു അലക്സ് വിമർശിക്കാറുണ്ട്. എന്നാൽ, ഇതിനായി ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും സഭ്യമാകില്ല. ഒരിക്കൽ നടൻ ബാല പ്രതികരിച്ചതും വിവാദമായിരുന്നു. ഇപ്പോഴിതാ, നടൻ മോഹൻലാലിനെതിരെ നടത്തിയ മോശം പരാമർശങ്ങളുടെ പേരിൽ താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. അതേസമയം കേസെടുത്ത പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.
മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്.
നേരത്തെ സിനിമ നിരൂപണത്തിന്റെ മറവിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെയും പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചിരുന്നു. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു.
ബാലയുടെ പരാതി ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദീഖ് ഗൗരവമായി എടുക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വർക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പുവപ്പിച്ചു. ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിരൂപണത്തിന്റെ മറവിൽ സിനിമാ പ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബർമാർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് ‘അമ്മ’യുടെ തീരുമാനം.