എഐ ക്യാമറകളിൽ നിന്ന് രക്ഷനേടാൻ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ; അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

 എഐ ക്യാമറകളിൽ നിന്ന് രക്ഷനേടാൻ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ; അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ടെക്നോളജി വളരെ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഓരോ കണ്ടു പിടുത്തങ്ങളും ഓരോ മുതൽക്കൂട്ടുകളാണ്. വളരെ നേട്ടങ്ങൾ കൊണ്ടുവന്ന കണ്ടുപിടുത്തമാണ് എ ഐ ക്യാമറയുടെത്. വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് എ ഐ ക്യാമറകൾ എല്ലായിടത്തും സ്ഥാപിച്ചത്. പുതിയതായി എന്ത് നിയമം തന്നെ വന്നാലും അതിനെ മറികടക്കാൻ മറ്റൊരു മാർഗം കണ്ടെത്താൻ നമ്മൾ മലയാളികൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. ഈ കാമറകളിലൂടെ പിഴ വന്നതോടുകൂടി അതിൽനിന്ന് എങ്ങനെ രക്ഷനേടാമെന്ന് നെറ്റിൽ സെർച്ച് ചെയ്ത് എ ഐ ക്യാമറകളിൽ നിന്ന് രക്ഷനേടാനുള്ള ആപ്ലിക്കേഷൻ കണ്ടെത്തിയിരിക്കുകയാണ് ചിലർ. ഇത് ശരിക്കും പ്രവർത്തികമാണോ? ഇതിന്റെ നിയമ സാധ്യത എങ്ങനെയാണ്?

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തുറന്നുകൊടുത്തിട്ടുള്ള ബെംഗളുരു മൈസൂരു ദേശീയപാത 275ല്‍ അമിത വേഗതയെ തുടര്‍ന്ന് നിരവധി അപകടങ്ങളുണ്ടായിരുന്നു. ഇതോടെയാണ് അധികൃതര്‍ അമിത വേഗം നിയന്ത്രിക്കാനായി നിര്‍മിത ബുദ്ധി കാമറകള്‍ അവതരിപ്പിച്ചത്. മണിക്കൂറില്‍ 100 കീലോമീറ്ററിലും കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഈ എഐ ക്യാമറകള്‍ പിഴ കയ്യോടെ അയച്ചു. ആദ്യഘട്ടത്തില്‍ 60 എഐ ക്യാമറകളാണ് ദേശീയ പാത 275ല്‍ സ്ഥാപിച്ചിരുന്നത്.

മണിക്കൂറില്‍ 80 കീലോമീറ്ററിലേറെ വേഗതയുള്ള വാഹനങ്ങളെ ഈ എഐ ക്യാമറ നിരീക്ഷിക്കും. അമിത വേഗതയിലുള്ള വാഹനങ്ങള്‍ക്ക് 1000 രൂപയാണ് പിഴ. ഇനി വേഗത മണിക്കൂറില്‍ 130 കീലോമീറ്ററിലും കൂടുതലെങ്കില്‍ എഫ്‌ഐആര്‍ വരെ നേരിടേണ്ടി വരും. 2024 ഓഗസ്റ്റ് മുതല്‍ ഇതിനുള്ള നിയമവും നിലവില്‍ വന്നിരുന്നു. ഇത്തരം എഐ കാമറകള്‍ നിശ്ചിത ദൂരം വരെ വാഹനങ്ങളുടെ വേഗത കണക്കുകൂട്ടാന്‍ സാധിക്കുന്നവയാണെന്നതും ശ്രദ്ധേയമാണ്.

സ്ഥിരമായി എഐ കാമറകള്‍ പിഴ വിധിച്ചതോടെയാണ് എഐ കാമറകളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്ന റഡാര്‍ സ്പീഡ് കാമറ ഡിറ്റെക്റ്റര്‍ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പ്രചാരം വര്‍ധിച്ചത്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നവയാണ് ഇവ. പലതിലും പ്രീമിയം ഓപ്ഷനായി അധിക വിവരങ്ങളും നല്‍കുന്നുണ്ട്. എഐ സ്പീഡ് കാമറകളുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഇത്തരം ആപ്പുകള്‍ ചെയ്യുന്നത്.

മുന്നറിയിപ്പ് ലഭിക്കുന്നതോടെ എഐ കാമറകള്‍ക്ക് മുമ്പേ വേഗം കുറക്കാനും അതുവഴി പിഴശിക്ഷയില്‍ നിന്ന് ഒഴിവാവാനും സാധിക്കുമെന്നാണ് ആപ്പ് ഉപയോഗിക്കുന്നവരുടെ കണക്കുകൂട്ടല്‍. അടുത്ത ക്യാമറ വരെ പിന്നെയും വേഗത കൂട്ടുകയും ചെയ്യാം. ഇതുവഴി വിജയകരമായി പിഴ ഒഴിവാക്കാന്‍ സാധിച്ചെന്നാണ് പല ആപ്പ് ഉപയോക്താക്കളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ സാങ്കേതികവിദ്യ കൊണ്ടുള്ള വെല്ലുവിളി സാങ്കേതിക വിദ്യകൊണ്ടു തന്നെ മറികടക്കാനാണ് കര്‍ണാടക പൊലീസിന്റെ ശ്രമം.

ആപ്പുകള്‍ ഉപയോഗിച്ച് എഐ കാമറയെ മറികടക്കുന്ന ഡ്രൈവര്‍മാരുടെ സൂത്രം പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതാണെന്ന് ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി എഡിജിപി അലോക് കുമാര്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ വഴി എപ്പോഴും എഐ ക്യാമറകളെ പറ്റിക്കാനാവില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഒരു വാഹനത്തിന്റെ വേഗത മാത്രമല്ല നിശ്ചിത ദൂരം എത്ര വേഗത്തിൽ മറികടന്നുവെന്ന് കണക്കുകൂട്ടാനും എഐ കാമറക്ക് സാധിക്കും. എഐ കാമറയുടെ അടുത്തെത്തുമ്പോള്‍ മാത്രം വേഗം കുറച്ച് പിന്നീട് വേഗം കൂട്ടുന്നവരെ രണ്ട് എഐ കാമറകള്‍ക്കിടയിലെ ശരാശരി വേഗം കണക്കാക്കി കുടുക്കാനാവും. അതുകൊണ്ടുതന്നെ ഈ ആപ്ലിക്കേഷനുകളെ മാത്രം വിശ്വസിച്ച് നിയമലംഘനത്തിനിറങ്ങുന്നവര്‍ അത് എപ്പോഴും ഫലപ്രദമാവില്ലെന്നു മാത്രം ഓര്‍ക്കുക.

നിയമപരമായ അനുമതിയില്ലാത്തതാണ് ഇത്തരം കാമറ ഡിറ്റെക്ടര്‍ ആപ്ലിക്കേഷനുകള്‍. നമ്മുടെ രാജ്യത്തിൻറെ സംരക്ഷണത്തിന് വേണ്ടി ഇത്തരം അപ്ലിക്കേഷനുകൾ ഉപയോഗിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. നമ്മളുടെ ഓരോരുത്തരുടെയും ജീവൻ വിലപ്പെട്ടതാണ്. അത് സംരക്ഷിക്കാനാണ് റോഡുകളിൽ സ്പീഡിന് നിയന്ത്രണം വച്ചിരിക്കുന്നത്.അത് ഓരോന്നും പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.

Leave a Reply

Your email address will not be published. Required fields are marked *