പണം ആവശ്യമുണ്ടോ അല്ലെങ്കിൽ പുതിയസിനിമയിൽ അവസരം നൽകാം; പരാതിക്കാരിക്ക് സഹായ വാ​ഗ്ദാനങ്ങൾ ഇങ്ങനെ

 പണം ആവശ്യമുണ്ടോ അല്ലെങ്കിൽ പുതിയസിനിമയിൽ അവസരം നൽകാം; പരാതിക്കാരിക്ക് സഹായ വാ​ഗ്ദാനങ്ങൾ ഇങ്ങനെ

തനിക്ക് നിരവധി ഭീഷണികള്‍ വരുന്നുണ്ടെന്ന് നടൻ ജയസൂര്യക്കെതിരെ ലൈം​ഗിക പീഡന പരാതിനൽകിയ നടി. ജയസൂര്യക്കെതിരായ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് തനിക്ക് ഉപദേശമെന്ന രീതിയില്‍ നിരവധി ഭീഷണികള്‍ വരുന്നതെന്ന് പരാതിക്കാരി വെളിപ്പെടുത്തി. പണം നൽകാമെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തിയെന്നും നടി വെളിപ്പെടുത്തുന്നു.

പണം ആവശ്യമുണ്ടോ എന്നും പുതിയ സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞാണ് ഫോൺ വിളികളെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ, താന്‍ പരാതിയിൽ നിന്ന് പിൻമാറില്ലെന്നും അവർ വ്യക്തമാക്കി. കൂത്താട്ടുകുളത്തെ പന്നി ഫാമില്‍ ഇന്ന് തെളിവെടുപ്പിനായി പോയിരുന്നെന്നും പരാതിക്കാരി അറിയിച്ചു.

സിനിമാ മേഖലയിലെ ഒരുപാട് വൃത്തികേടുകള്‍ താന്‍ കണ്ടിട്ടുണ്ടെന്ന് പരാതിക്കാരി പറയുന്നു. മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് തന്റെ പോരാട്ടം. കുടുംബം പറഞ്ഞിട്ടാണ് ജയസൂര്യയുടെ പേര് ആദ്യം പുറത്തുപറയാതിരുന്നത്. രണ്ടുകോടി രൂപ കൈപ്പറ്റിയെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ആത്മാഭിമാനത്തെ ചോദ്യം ചെയ്തപ്പോഴാണ് പേര് പുറത്തുപറഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു.

കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയിൽ വച്ച് നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യ നടിയെ പീഡിപ്പിച്ചത് എന്ന പരാതിയിൽ തൊടുപുഴ പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരാതിക്കാരി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ രഹസ്യമൊഴിയും കൊടുത്തിരുന്നു.. തിരുവനന്തപുരം കരമന പൊലീസ് എടുത്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. 2013ല്‍ തൊടുപുഴയില്‍ ചിത്രീകരിച്ച ‘പിഗ്മാന്‍’ സിനിമയുടെ സെറ്റില്‍ വച്ച് ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി ഐജി ജി പൂങ്കുഴലിക്ക് മൊഴി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *