വയനാട്ടിലെ ദുരന്തത്തിന് കാരണമായത് ക്വാറികളുടെ പ്രവർത്തനവും പാറപൊട്ടിക്കലും; പരിസ്ഥിതിയെ മറന്നുള്ള നിർമാണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും മാധവ് ​ഗാഡ്​ഗിൽ

 വയനാട്ടിലെ ദുരന്തത്തിന് കാരണമായത് ക്വാറികളുടെ പ്രവർത്തനവും പാറപൊട്ടിക്കലും; പരിസ്ഥിതിയെ മറന്നുള്ള നിർമാണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും മാധവ് ​ഗാഡ്​ഗിൽ

പുണെ: വയനാട്ടിലെ ദുരന്തത്തിന് കാരണമായത് ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ മണ്ണിൽ ആഘാതമേൽപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രദേശത്തെ അനധികൃത റിസോർട്ടുകളും നിർമാണങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ മാധവ് ​ഗാഡ്​ഗിൽ, പരിസ്ഥിതിയെ മറന്നുള്ള നിർമാണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും കുറ്റപ്പെടുത്തി.

2019ലാണ്, ഇനിയൊരു ദുരന്തമുണ്ടായാൽ ചൂരൽമല ടൗൺ അവശേഷിക്കില്ലെന്ന് ഗാഡ്ഗിൽ മുന്നറിയിപ്പു നൽകിയത്. 5 വർഷം മുൻപ് 2019 ഓഗസ്റ്റ് 8ന് പുത്തുമലയിൽ ഉരുൾപൊട്ടിയ അവസരത്തിലാണ് അദ്ദേഹം വയനാട്ടിലെത്തിയത്. പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻദുരന്തമാണെന്നും അതിനു നാലോ അഞ്ചോ വർഷം മതിയാകുമെന്നും ഗാഡ്ഗിൽ മുന്നറിയിപ്പു നൽകിയിരുന്നു.

പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഇപ്പോഴും അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഇപ്പോൾ ചർച്ചയാകുന്നെങ്കിൽ സന്തോഷമുണ്ടെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു. പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിച്ച സർക്കാർ സമിതിയുടെ അധ്യക്ഷനായിരുന്നു ഗാഡ്ഗിൽ.

Leave a Reply

Your email address will not be published. Required fields are marked *