അള്‍സ്‌ഹൈമേഴ്‌സിന്‌ ഒരു മരുന്നായാലോ ? അതും പൂച്ചയുടെ വിസര്‍ജ്ജ്യത്തില്‍ നിന്ന്‌; പുതിയ പഠനം ഇങ്ങനെ

 അള്‍സ്‌ഹൈമേഴ്‌സിന്‌ ഒരു മരുന്നായാലോ ? അതും പൂച്ചയുടെ വിസര്‍ജ്ജ്യത്തില്‍ നിന്ന്‌; പുതിയ പഠനം ഇങ്ങനെ

സ്വന്തം അതിജീവനത്തിനായി മറ്റൊരാളുടെ തലച്ചോറിനെ നിയന്ത്രിക്കുന്ന അതിഭീകരനാണ് ടോക്സോപ്ലാസ്മ ഗോണ്ടി. പേര് കേട്ടിട്ട് ഭയം തോന്നിയെങ്കില്‍ പേടിക്കേണ്ട. ടോക്സോപ്ലാസ്മ ഗോണ്ടി ഒരു പരാദ ജീവിയാണ്. എന്നാല്‍, പേടിക്കേണ്ട ഒന്ന് ഗോണ്ടിയിലുണ്ട്. സ്വന്തം അതിജീവനത്തിനായി അത് മറ്റ് ജീവികളുടെ തലച്ചോറിന്‍റെ നിയന്ത്രണങ്ങളില്‍ ഇടപെടാനുള്ള അത്യപൂര്‍വ്വമായ കഴിവാണത്. പൂച്ചയുടെ വിസര്‍ജ്ജ്യത്തില്‍ ഈ ജീവി കാണപ്പെടുന്നുണ്ട്. ഇത് അള്‍സ്‌ഹൈമേഴ്‌സ്‌, പാര്‍ക്കിന്‍സണ്‍സ്‌ പോലുള്ള നാഡീവ്യൂഹപരമായ രോഗങ്ങളുടെ ചികിത്സയില്‍ ഫലപ്രദമായ മാറ്റമുണ്ടാക്കുമെന്ന്‌ ആണ് പഠനം പറയുന്നത്.

ടോക്‌സോപ്ലാസ്‌മ ഗോണ്ടി എന്ന ഈ പരാന്നജീവിയുടെ വ്യതിയാനം വരുത്തിയ വകഭേദത്തിന്‌ രോഗചികിത്സയ്‌ക്കായുള്ള പ്രോട്ടീനുകളെ നേരിട്ട്‌ തലച്ചോറിലേക്ക്‌ എത്തിക്കാന്‍ സാധിക്കുമെന്ന്‌ ഗ്ലാസ്‌ഗോ സര്‍വകലാശാലയും ടെല്‍ അവീവ്‌ സര്‍വകലാശാലയും ചേര്‍ന്ന്‌ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

അള്‍സ്‌ഹൈമേഴ്‌സ്‌, പാര്‍ക്കിന്‍സണ്‍സ്‌, റെറ്റ്‌ സിന്‍ഡ്രോം എന്നിവ പോലുള്ള നാഡീവ്യൂഹ രോഗങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രോട്ടീന്‍ പ്രവര്‍ത്തനതകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രശ്‌നത്തെ അതിന്റെ ഉറവിടത്തില്‍ തന്നെ നേരിടുകയെന്നത്‌ അതിസങ്കീര്‍ണ്ണമാണ്‌. ന്യൂറോണുകള്‍ക്കുള്ളിലെ കൃത്യമായ ഇടങ്ങളില്‍ ടാര്‍ജറ്റഡ്‌ പ്രോട്ടീനുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിക്കുകയെന്നത്‌ വെല്ലുവിളിയാണ്‌.

മനുഷ്യരിലെ മറുപിള്ളയടക്കം ജൈവപരമായ അതിര്‍വരമ്പുകളെ താണ്ടാനുള്ള ശേഷി ആര്‍ജ്ജിച്ച പരാന്നജീവിയാണ്‌ ടോക്‌സോപ്ലാസ്‌മ ഗോണ്ടി. ഇതിന്റെ ഈ ശേഷി രോഗബാധിതമായ തലച്ചോറിന്റെ കോശങ്ങളില്‍ മരുന്ന്‌ എത്തിക്കാനായി ഉപയോഗിക്കാന്‍ സാധിക്കുമോ എന്നാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌. നാഡീവ്യൂഹപരമായ രോഗങ്ങളുടെ ചികിത്സയില്‍ വലിയ വഴിത്തിരാവും ഈ കണ്ടെത്തലെന്ന്‌ കരുതപ്പെടുന്നു. നേച്ചര്‍ മൈക്രോബയോളജി ജേണലിലാണ്‌ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *