ദുരന്തമുഖങ്ങളിൽ വെറും 12 മിനുറ്റിൽ ആശുപത്രി സജ്ജമാകും; വ്യോമസേനയുടെ കൈവശമുണ്ട് ഭീഷ്മ്

 ദുരന്തമുഖങ്ങളിൽ വെറും 12 മിനുറ്റിൽ ആശുപത്രി സജ്ജമാകും; വ്യോമസേനയുടെ കൈവശമുണ്ട് ഭീഷ്മ്

വയനാട്ടിൽ നടന്ന ഉരുൾപൊട്ടൽ രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തമാണ്. 291 പേർ മരിച്ചതയാണ് ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. 1700 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ബെയ്ലി പാലം ഉൾപ്പെടെ നിർമ്മിച്ചാണ് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നത്. ബെയ്ലി പാലം നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ മാത്രമല്ല ഇന്ത്യയുടെ കൈവശമുള്ളത്. ​ദുരന്ത ബാധിതർക്ക് അടിയന്തര വൈദ്യസഹായം നൽകാനുള്ള സംവിധാനവും ഇന്ത്യ സ്വായത്തമാക്കിയിട്ടുണ്ട്. ഭാരത് ഹെൽത്ത് ഇനീഷ്യേറ്റീവ് ഫോർ സഹയോഗ്, ഹിത ആന്റ് മൈത്രി എന്ന പേരിലുള്ള പോർട്ടബിൾ ആശപത്രി വ്യോമസേനയുടെ കൈവശമാണുള്ളത്.

ദുരന്തമുഖങ്ങളിൽ വിമാനത്തിൽ നിന്നും താഴേക്കിട്ടു 12 മിനുറ്റിൽ വിന്യസിക്കാവുന്ന പോർട്ടബിൾ ആശുപത്രിയാണ് ഭാരത് ഹെൽത്ത് ഇനീഷ്യേറ്റീവ് ഫോർ സഹയോഗ്, ഹിത ആന്റ് മൈത്രി(BHISHM). അടിയന്തര സാഹചര്യങ്ങളിൽ വളരെവേഗത്തിൽ വൈദ്യസഹായം ഉറപ്പു വരുത്താൻ ഈ പോർട്ടബിൾ ആശുപത്രി സഹായിക്കും. ഉത്തർപ്രദേശിലെ ആഗ്രയിലായിരുന്നു പോർട്ടബിൾ ആശുപത്രി ആദ്യമായി ആകാശത്തു നിന്നും താഴേക്കിട്ടുള്ള പരീക്ഷണം നടന്നത്.

ഏകദേശം 1,500 അടി ഉയരത്തിൽ വെച്ചാണ് വിമാനത്തിൽ നിന്നും പോർട്ടബിൾ ആശുപത്രി താഴേക്കിട്ടത്. ആഗ്രയിലെ എയർ ഡെലിവറി റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ്(ADRDE) പ്രത്യേകം രൂപകൽപന ചെയ്ത പാരച്യൂട്ടുകളുടെ സഹായത്തിലാണ് പോർട്ടബിൾ ആശുപത്രി സുരക്ഷിതമായി താഴേക്കെത്തിയത്. ഏകദേശം 720 കിഗ്രാം ഭാരമുള്ളതാണ് ഈ പോർട്ടബിൾ ആശുപത്രി.

‘ രക്ഷാപ്രവർത്തകർക്ക് പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കാത്ത ദുരന്ത മേഖലകളിൽ വൈദ്യസഹായം വേഗത്തിലെത്തിക്കാനും ഇരകൾക്ക് ദുരന്തത്തെ അതിജീവിക്കാനും ഇത്തരം പോർട്ടബിൾ ആശുപത്രി വഴി സാധിക്കും. ഒരു പോർട്ടബിൾ ആശുപത്രി വഴി 200 അടിയന്തര ശുശ്രൂഷ ആവശ്യമുള്ള രോഗികളെ വരെ പരിചരിക്കാൻ വേണ്ട സൗകര്യങ്ങളുണ്ടെന്ന് വിവര, വാർത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട വാർത്താക്കുറിപ്പ് അവകാശപ്പെടുന്നു.

36 മിനി ക്യൂബുകൾ അടങ്ങിയ രണ്ട് വലിയ കൂടുകളാണ് ഈ പോർട്ടബിൾ ആശുപത്രിയിലുണ്ടാവുക. ഓരോന്നിലും ആകെ 72 ക്യൂബുകളിലുള്ള വൈദ്യ സഹായ ഉപകരണങ്ങളും ജീവൻ രക്ഷാ വസ്തുക്കളും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സൈക്കിളിലോ ഡ്രോണുകളിലോ കാൽനടയായോ കൊണ്ടുപോയി ആവശ്യക്കാർക്ക് ഉപയോഗിക്കാനാവുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏകദേശം ഒന്നര കോടി രൂപയാണ് ഈ പദ്ധതിക്കായി ചിലവു വന്നിട്ടുള്ളത്. BHISHM ക്യൂബുകൾ വെള്ളം കടക്കാത്തതും ഭാരം കുറഞ്ഞവയുമാണ്. പല വലിപ്പത്തിൽ ഇവയെ നിർമിക്കാമെന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ കൂടുതൽ അനുയോജ്യമായി ഇവ മാറുന്നുണ്ട്.

വൈദ്യ സഹായം ആവശ്യമായി വരുന്ന അടിയന്തര സാഹചര്യങ്ങളിൽ അടിസ്ഥാന വൈദ്യ സഹായം തുടങ്ങി അത്യാധുനിക വൈദ്യ-ശസ്ത്രക്രിയാ സൗകര്യങ്ങൾ വരെ ഇതുവഴി എത്തിച്ചുകൊടുക്കാനാവും. വെറും 12 മിനുറ്റുകൊണ്ട് ഈ എയ്ഡ് ക്യൂബിനെ വിന്യസിക്കാനാവും. അടിയന്തര സാഹചര്യങ്ങളിൽ വളരെ വേഗത്തിൽ വൈദ്യ സഹായം എത്തിക്കാൻ ഇതുവഴി സാധിക്കും. ഓപറേഷൻ തിയേറ്റർ, എക്‌സ്‌റേ മെഷീൻ, രക്ത പരിശോധനക്കുള്ള ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ, മുറിവ് മരുന്നു വെക്കുന്നതിനും കെട്ടുന്നതിനുമുള്ള സാധനങ്ങൾ എന്നിവയെല്ലാം ഇത്തരം എയ്ഡ് ക്യൂബുകൾ വഴി വിതരണം ചെയ്യാനാവും.

Leave a Reply

Your email address will not be published. Required fields are marked *