പൃഥ്വിരാജിന് പിന്നാലെ കളിക്കളത്തിലേക്ക് ആസിഫ് അലിയും; സൂപ്പർ ലീ​ഗ് കേരളയിൽ ‘കണ്ണൂർ സ്ക്വാഡ്’ ഇനി താരത്തിന്റെ സ്വത്ത്

 പൃഥ്വിരാജിന് പിന്നാലെ കളിക്കളത്തിലേക്ക് ആസിഫ് അലിയും; സൂപ്പർ ലീ​ഗ് കേരളയിൽ ‘കണ്ണൂർ സ്ക്വാഡ്’ ഇനി താരത്തിന്റെ സ്വത്ത്

കണ്ണൂർ: പൃഥ്വിരാജിനും പ്രിയദർശനും പിന്നാലെ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോളിന്റെ ബിഗ് സ്ക്രീനിൽ കോടികളുടെ നിക്ഷേപവുമായി നടൻ ആസിഫ് അലിയും. സൂപ്പർ ലീ​ഗ് കേരള(എസ്.എൽ.കെ) ടീമായ കണ്ണൂർ സ്ക്വാഡിൽ ആസിഫ് അലി നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ട്. ഔദ്യോ​ഗിക പ്രഖ്യാപനം ഉടനുണ്ടാവും.

കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) ഡയറക്ടർ എൺ.പി. ഹസൻ കുഞ്ഞി, ദോഹയിലെ കാസിൽ ​ഗ്രൂപ്പ് എം.ഡി മിബു ജോസ് നെറ്റിക്കാടൻ, അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്.സി പ്രൊമോട്ടർ ഷമീം ബക്കർ എന്നിവരാണ് കണ്ണൂർ സ്ക്വാഡിന്റെ സഹ ഉടമകൾ. സെപ്റ്റംബർ മാസത്തിൽ ആദ്യ കിക്കോഫ് നടക്കാനിരിക്കുന്ന സൂപ്പർ ലീ​ഗ് കേരളയിലേക്ക് മലയാള സിനിമയിൽനിന്നും കോടികളുടെ നിക്ഷേപമാണ് ഒഴുകുന്നത്.

ഇതിഹാസതാരങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തിൽ തുടക്കമാകുന്ന പുതിയ ഫുട്‌ബോൾ ലീഗിൽ നിക്ഷേപവുമായി നേരത്തേ പൃഥ്വിരാജ് എത്തിയിരുന്നു. സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ക്ലബ്ബായ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നത്. ഇതോടെ കേരളത്തിലെ പ്രൊഫഷണൽ ഫുട്ബോൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായും പൃഥ്വിരാജ് മാറി. ഫോഴ്‌സാ കൊച്ചി എഫ്.സി. എന്നാണ് പൃഥ്വിയുടെ ടീമിന്റെ പേര്.

ഇതിനുപിന്നാലെയാണ് കേരള ക്രിക്കറ്റ് ലീഗിൽ സംവിധായകൻ പ്രിയദർശനും നിർമാതാവും വ്യവസായിയുമായ സോഹൻ റോയിയും ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയത്. പ്രിയദർശൻ ടീം ഉടമയായതോടെ ലീഗിൽ ഈ സീസണിൽ തന്നെ പുതിയ ടീമുകളുടെ സാധ്യത ആരാഞ്ഞ് പലരും വിളിക്കുന്നുണ്ടെന്ന് കെ.സി.എ. പ്രസിഡന്റ് ജയേഷ് ജോർജ് നേരത്തേ പ്രതികരിച്ചിരുന്നു. ലീഗിന്റെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ വന്നതും മൂല്യത്തിൽ കുതിപ്പുണ്ടാക്കി. രണ്ടരമുതൽ മൂന്നരക്കോടി രൂപ വരെയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിൽ ടീമിനായി ഓരോ ഫ്രാഞ്ചൈസിയും ചെലവഴിക്കേണ്ടി വരിക.

ഈ കണക്കനുസരിച്ച് ഈ വർഷം കേരളത്തിലെ ക്രിക്കറ്റിനും ഫുട്‌ബോളിനുമായി സിനിമാലോകത്തുനിന്ന് 14 കോടിയോളം രൂപയുടെ നിക്ഷേപമാണ് വരുന്നത്. അടുത്ത സീസണുകളിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാനും ശ്രമമുണ്ട്. ചില സിനിമാതാരങ്ങളുമായി ഇതു സംബന്ധിച്ച ചർച്ച തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *