സ്കൂളിലെത്തിയത് ബാഗിൽ തോക്കുമായി; 10 വയസുകാരനെ വെടിവെച്ച് നഴ്സറി വിദ്യാർത്ഥി; തോക്കിന്റെ ഉറവിടം തേടി പൊലീസ്

സുപോൾ: നഴ്സറി വിദ്യാർത്ഥി അതേ സ്കൂളിലെ വിദ്യാർത്ഥിയായ മൂന്നാം ക്ലാസുകാരനെ വെടിവച്ചു. വെടിവെയ്പ്പിൽ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്തുവയസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഹാർ സുപോളിൽ ബുധനാഴ്ച ഉച്ചയോടെ ലാൽപട്ടി ഏരിയയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം. നഴ്സറി വിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി മാതാപിതാക്കൾ രംഗത്തെത്തി.
ബാഗിൽ തോക്കുമായെത്തിയ അഞ്ച് വയസുകാരൻ ആൺകുട്ടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. എങ്ങനെയാണ് അഞ്ച് വയസുകാരന്റെ കൈവശം തോക്ക് എത്തിയതെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് ഷൈഷവ് യാദവ് പറഞ്ഞു.
കുട്ടിയുടെ ബാഗിൽ തോക്കുണ്ടായിരുന്നു. ഇത് സഹപാഠികളോ അധ്യാപകരോ അറിഞ്ഞിരുന്നില്ല. വെടിയുതിർക്കാനായി ബാഗിൽ നിന്നും തോക്ക് എടുത്തപ്പോഴാണ് മറ്റ് കുട്ടികളും വിവരം അറിയുന്നത്. വെടിയുതിർത്ത ശബ്ദം കേട്ട് ഓടിയത്തെുമ്പോഴാണ് പരിക്കേറ്റ് കിടക്കുന്ന കുട്ടിയെ കണ്ടെത്തുന്നത്. ഉടനെ തന്നെ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും അഞ്ച് വയസുകാരനിൽ നിന്നും തോക്ക് മാറ്റുകയും ചെയ്തുവെന്ന് അധ്യാപകർ പറയുന്നു.
പിന്നാലെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. നഴ്സറി വിദ്യാർത്ഥിയുടെ വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്, എങ്ങനെയാണ് കുട്ടിക്ക് തോക്ക് ലഭിച്ചതെന്നും എന്തിനാണ് 10 വയസുകാരനെ വെടിവെച്ചത് എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് ഷൈഷവ് യാദവ് പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നാലെ രക്ഷിതാക്കളെത്തി സ്കൂളിൽ പ്രതിഷേധിച്ചു. തോക്ക് കൈവശം വെച്ച കുട്ടിക്കെതിരെ നടപടിയെടുക്കണമെന്നും രക്ഷിതാക്കൾക്കെതിരെ കേസെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.