ആതിരപ്പിള്ളിയിൽ ആണവനിലയത്തിന് നീക്കം; കേരളം ശ്രമിക്കുന്നത് രണ്ട് ആണവ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കാൻ; സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം കാണാൻ നടത്തുന്ന പുതിയ നീക്കം ഇങ്ങനെ..

 ആതിരപ്പിള്ളിയിൽ ആണവനിലയത്തിന് നീക്കം; കേരളം ശ്രമിക്കുന്നത് രണ്ട് ആണവ വൈദ്യുത നിലയങ്ങൾ സ്ഥാപിക്കാൻ; സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം കാണാൻ നടത്തുന്ന പുതിയ നീക്കം ഇങ്ങനെ..

തിരുവനന്തപുരം: കേരളത്തിൽ ആണവ വൈദ്യുതനിലയം സ്ഥാപിക്കാനുള്ള ചർച്ചകൾ ഊർജ്ജിതമെന്ന് റിപ്പോർട്ട്. ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും എന്നതിനാലാണ് കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ആണവ നിലയം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നത്. കേരളത്തിലെ ആണവ വൈ​ദ്യുതനിലയം സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ പതിനഞ്ചിന് മുംബൈയിലായിരുന്നു കേരളത്തിലെ ആണവനിലയം സംബന്ധിച്ച ആദ്യഘട്ട ചർച്ച. ന്യൂക്ലിയർ പവർ കോർപറേഷനുമായി കെഎസ്ഇബി ചെയർമാനും സംഘവുമാണ് ചർച്ച നടത്തിയത്. ബിജു പ്രഭാകറും രണ്ട് ഡയറക്ടർമാരുമാണു മുംബൈയിൽ ആദ്യഘട്ട ചർച്ച നടത്തിയത്.

രണ്ടാം ഘട്ടത്തിൽ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (ഭാവിനി) ചെയർമാനുമായി സംസ്ഥാന ഊർജവകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി ചർച്ച നടത്തും. കൽപാക്കം ആണവ പദ്ധതി നടപ്പാക്കുന്നത് ന്യൂക്ലിയർ പവർ കോർപറേഷനു കീഴിലുള്ള ഭാവിനിയാണ്. നാളെയാണ് അഡീഷനൽ ചീഫ് സെക്രട്ടറിയും ഭാവിനി ചെയർമാനുമായുള്ള വീഡിയോ കോൺഫറൻസ്.

രണ്ട് ആണവ വൈദ്യുത പദ്ധതികളാണ് സംസ്ഥാന ഊർജ്ജവകുപ്പിന്റെയും കെഎസ്ഇബിയുടെയും മുന്നിലുള്ളത്. അതിരപ്പിള്ളി, ചീമേനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളതെന്നു ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞു. 220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. 7000 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. പദ്ധതിയുടെ 60% തുക കേന്ദ്രം ഗ്രാന്റായി നൽകണമെന്ന ആവശ്യം ചർച്ചയിൽ കെഎസ്ഇബി മുന്നോട്ടുവച്ചു.

സംസ്ഥാനത്തിനു കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തുനിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുതപദ്ധതിയിൽ നിന്നോ ഉടൻ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയർ കോർപറേഷനുമായി ചർച്ച ചെയ്തിരുന്നു. ടെൻഡറിലൂടെ മാത്രമേ ഇവിടെനിന്നു വൈദ്യുതി ലഭിക്കൂ. എന്നാൽ, ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും. ഇക്കാര്യം പരിഗണിച്ചാണു കേരളവും ആണവ വൈദ്യുതനിലയം എന്ന ആശയത്തിലേക്ക് എത്തിയത്.

സംസ്ഥാനത്തെ വൈദ്യുതിനിലയങ്ങളുടെ സ്ഥാപിത ഉൽപാദന ശേഷി 3200 മെഗാവാട്ടാണെങ്കിലും പരമാവധി 1800 മെഗാവാട്ട് ആണ് ഉൽപാദനം. 2030ൽ കേരളത്തിന്റെ ഊർജ ആവശ്യങ്ങൾക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കേണ്ടി വരുമെന്ന കെഎസ്ഇബി റിപ്പോർട്ട് പരിഗണിച്ചാണു നടപടി. ആണവ വൈദ്യുതപദ്ധതി, തീരദേശത്തു സ്ഥാപിച്ചാൽ 625 ഹെക്ടറും മറ്റു സ്ഥലങ്ങളിലാണെങ്കിൽ 960 ഹെക്ടറും വേണമെന്നാണു ഭാവിനി സിഎംഡി കെ.വി.സുരേഷ്കുമാർ ചീഫ് സെക്രട്ടറിക്കയച്ച കത്തിലെ നിർദേശം. ഇതിനുപുറമേ, ഉദ്യോഗസ്ഥർക്കായി ടൗൺഷിപ് നിർമിക്കാൻ 5–6 കിലോമീറ്ററിനുള്ളിൽ 125 ഹെക്ടർ കൂടി വേണം. ചെന്നൈ കൽപാക്കത്ത് സ്ഥാപിച്ചതുപോലെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിക്കുന്നതിനാണ് ഇൗ സൗകര്യങ്ങൾ നൽകേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *