ആത്മഹത്യയെ വരെ പറ്റി ഞാൻ ചിന്തിച്ചിട്ടുണ്ട്; സെറ്റിൽ നിന്ന് പോയിക്കോട്ടെ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്; തുറന്ന് പറഞ്ഞ് ആസിഫ് അലി

 ആത്മഹത്യയെ വരെ പറ്റി ഞാൻ ചിന്തിച്ചിട്ടുണ്ട്; സെറ്റിൽ നിന്ന് പോയിക്കോട്ടെ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്; തുറന്ന് പറഞ്ഞ് ആസിഫ് അലി

മലയാള സിനിമയിലെ യുവ താര നിരയിൽ ശ്രദ്ധേയനാണ് ആസിഫ് അലി. ഋതു എന്ന ആദ്യ സിനിമയിൽ നിന്നും തലവൻ എന്ന ഏറ്റവും പുതിയ സിനിമയിലേക്കെത്തുമ്പോഴേക്കും നടന്റെ കരിയർ വളർച്ച പ്രശംസനീയമാണെന്ന് ആരാധകർ പറയുന്നു. ഋതുവിന് ശേഷം അപൂർവ രാ​ഗങ്ങൾ, സോൾട്ട് ആന്റ് പെപ്പർ, ബാച്ച്ലർ പാർട്ടി, സൺഡേ ഹോളിഡേ, ഹണി ബീ, കെട്ട്യോളാണ് എന്റെ മാലാഖ, ഉയരെ, കുറ്റവും ശിക്ഷയും, ഒഴിമുറി തുടങ്ങി ഒട്ടനവധി സിനിമകളിൽ ആസിഫ് അലി അഭിനയിച്ചു. സിനിമകളിൽ നായകനായും സഹനടനായും വില്ലനായും ആസിഫ് അഭിനയിച്ചിട്ടുണ്ട്. സിനിമാ പാരമ്പര്യമില്ലാതെ വന്ന ആസിഫ് നായക നടനായി വളർന്നത് സിനിമാ പ്രേമികൾ എപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്.

ഇപ്പോഴിതാ ആത്മാഭിമാനത്തേക്കൾ തനിക്ക് ആത്മവിശ്വാസമാണ് കൂടുതലെന്ന് പറയുകയാണ് ആസിഫ് . സിനിമകൾ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും എന്റെ പരിശ്രമങ്ങളെ കുറിച്ച് ആളുകൾ സംസാരിക്കുന്നത് ഇക്കാലയളവിൽ താൻ ശീലിച്ചുപോയിട്ടുണ്ട്. കാസർഗോൾഡ് എന്ന സിനിമ ഇറങ്ങിയ സമയത്ത് എന്നെ വളരെ മോശം രീതിയിൽ വിമർശിച്ചുകൊണ്ടൊരു റിവ്യൂ വന്നിരുന്നു. എങ്ങനെയാണ് ആസിഫ് ഇത്രയും കാലം സിനിമയിൽ പിടിച്ച് നിന്നതെന്നായിരുന്നു ആ റിവ്യൂവർ പറഞ്ഞത്. അതുകേട്ടപ്പോൾ ഞാൻ തകർന്ന് പോയി. പക്ഷെ ആ സമയത്തും മനസിൽ തോന്നിയത് ഒന്നിൽ നിന്നും തുടങ്ങാം എന്നാണ്. അതെനിക്ക് നന്നായി വശമുണ്ട്’.

അപൂർവ്വരാഗം, കഥ തുടരുന്നു തുടങ്ങിയ സിനിമകളുടെ സമയത്തെ രസകരമായ ചില അനുഭവങ്ങളും ഒരു തുടക്കക്കാരൻ എന്ന നിലയിൽ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും ആസിഫ് അഭിമുഖത്തിൽ പറഞ്ഞു. ആസിഫിന്റെ വാക്കുകളിലേക്ക്.

‘കഥ തുടരുന്ന സിനിമ ചെയ്യുന്ന സമയത്ത് 27 ദിവസം കഴിഞ്ഞാണ് ഞാൻ ഷൂട്ടിങ് സെറ്റിൽ എത്തുന്നത്. ആകെ എനിക്ക് അറിയുന്നത് സത്യൻ അന്തിക്കാടിനെ മാത്രമാണ്. എന്റെ ഫസ്റ്റ് സീൻ മംമ്തയുമായി ഇരുന്ന് സംസാരിക്കുന്നതാണ്. മംമ്തയെ കണ്ടപ്പോൾ ഞാൻ പേടിച്ചു,ഡയലോഗ് പറയാൻ പറ്റുന്നില്ല. പേടിച്ചിട്ട് എനിക്ക് കെട്ടിപിടിക്കാൻ പറ്റുന്നില്ല. അതിൽ നിന്നൊക്കെ മാറ്റം വന്നുവെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

അപൂർവ്വരാഗത്തിന്റെ പാട്ടിന്റെ ഷൂട്ടിങ് ക്രൈസ്റ്റ് കോളേജിലാണ് നടന്നത്. സ്വാഭാവികമായും ഒരാൾ അവിടേക്ക് വരുമ്പോൾ അയാളെ എങ്ങനെ തോൽപ്പിക്കാം എന്നായിരിക്കും അവിടെ ഉള്ളവരുടെ ചിന്ത. പാട്ടിന്റെ കൊറിയോഗ്രാഫി ചെയ്തത് ശാന്തി മാസ്റ്ററാണ്. പാട്ട് രംഗത്തിൽ എന്റെ ഫസ്റ്റ് സ്റ്റെപ്പ് ഒകെ ആകുന്നത് നാല് മണിക്കൂറിന് ശേഷമാണ്. ആ സമയം കൊണ്ട് ആളുകൾ ചിരിക്കുന്നു, കമന്റ് അടിക്കുന്നു, ആത്മഹത്യയെ വരെ പറ്റി ഞാൻ ചിന്തിച്ചിട്ടുണ്ട് അപ്പോൾ. മറക്കാൻ പറ്റാത്തൊരു അനുഭവമായിരുന്നു.

രാവിലെയായിരുന്നു ഷൂട്ടിങ് തുടങ്ങിയത് എല്ലാം ഒകെ ആവുന്നത് 11.30 ഓടെയാണ്. അപ്പോഴേക്കും വെയില് കൊണ്ട് എന്റെ മുടിയിലെ ജെല്ല് പോയി, മുഖം ആകെ കരിവാളിച്ച് ഞാൻ വല്ലാതെയായി. അവസാനം ഞാൻ സിബി സാറിന്റെ അടുത്ത് പോയി ഞാൻ പോയിക്കോട്ടെ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്.

ആളുകൾ എന്നെകാണുമ്പോൾ ഫോട്ടോ എടുക്കാൻ വരുന്നതൊക്കെ ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. കാരണം അതൊക്കെ ഞാൻ ഒരുപാട് എന്റെ ജീവിത്തതിൽ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അതൊക്കെ എത്ര പേർ ആഗ്രഹിക്കുന്ന കാര്യമാണ്. എത്ര പേർക്ക് കിട്ടും ഈ ഭാഗ്യമൊക്കെ കഴിഞ്ഞ ദിവസം തന്നെ ഉണ്ടായത് എന്റെ മനസൊന്ന് വിഷമിച്ചോ എന്ന് കരുതി ലോകത്തുള്ള മലയാളികൾ ഒന്നടങ്കം എന്റെ പ്രതികരണം പോലും ചോദിക്കാതെ എനിക്ക് വേണ്ടി സംസാരിച്ചു.

ഫോൺ എടുക്കാത്ത സ്വഭാവം കാരണം തനിക്ക് പല സിനിമ അവസരങ്ങളും നഷ്ടമായിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ഫോൺ എടുക്കാതിരിക്കുന്നത് മനപ്പൂർവ്വമല്ല. സംഭവിച്ച് പോകുന്നതാണ്. ഇപ്പോൾ തൻറെ കാര്യങ്ങൾ കൈകാര്യം ചെയ്യാനായി ഒരു മാനേജരെ നിയോഗിച്ചിട്ടുണ്ട്. ഞാനൊരു മൾട്ടി ടാസ്കർ അല്ല. ഒരു സിനിമയുടെ എല്ലാ രീതിയിലുള്ള ടെൻഷനും എടുക്കാൻ പറ്റുന്ന ആളല്ല. പ്രത്യേകിച്ച് ഞാൻ അഭിനയിക്കുന്ന സിനിമയുടെ കാര്യത്തിൽ. ചിലപ്പോൾ ഭാവിയിൽ അങ്ങനെയൊരു ടീമിനെ സെറ്റ് ചെയ്ത് ഞാൻ ചെയ്ത് നോക്കിയേക്കുമെന്നും ആസിഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *