കുടുംബം നോക്കാൻ വിഴിഞ്ഞത്ത് രാത്രികാലങ്ങളിൽ ഡ്രൈവർ; വിദ്യാർത്ഥിയ്ക്ക് ശമ്പളം നൽകാതെ സ്വകാര്യ കമ്പനി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: രാത്രികാലങ്ങളിൽ വിഴിഞ്ഞം തുറമുഖത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിരുദ വിദ്യാർത്ഥിക്ക് ശമ്പളം നൽകാത്ത സ്വകാര്യ ട്രാവൽ സ്ഥാപനത്തിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ. കുടുംബം പുലർത്താനായി ആയിരുന്നു വിദ്യാർത്ഥി രാത്രികാലങ്ങളിൽ ഇവിടെ ജോലി ചെയ്തിരുന്നത്. തൈക്കാട് പ്രവർത്തിക്കുന്ന ഹൈനസ് ഗ്രൂപ്പ് ട്രാവൽസ് ഉടമ ശരതിനെതിരെ അന്വേഷണം നടത്തി ജില്ലാ ലേബർ ഓഫീസർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിംഗ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ടു.
ഒറ്റശേഖരമംഗലം സ്വദേശി എ എസ് അഭിജിത് ആണ് പരാതിക്കാരൻ. ഏപ്രിൽ 10 മുതൽ മേയ് രണ്ടുവരെയാണ് വിഴിഞ്ഞം തുറമുഖത്തിലെ ഉദ്യോഗസ്ഥരെ തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്നും തുറമുഖത്തിലെത്തിച്ചിരുന്ന കരാർ കമ്പനിയായ ഹൈനസ് ട്രൂപ്പ് ട്രാവൽസിൽ അഭിജിത് ജോലി ചെയ്തിരുന്നത്. വാഴിച്ചൽ ഇമ്മാനുവേൽ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അഭിജിത്. അച്ഛൻ നേരത്തെതന്നെ മരണപ്പെട്ടിരുന്നു. അമ്മയും ഒരു സഹോദരിയുമാണ് അഭിജിത്തിനുള്ളത്.14,400 രൂപയാണ് അഭിജിത്തിന് ശമ്പളയിനത്തിൽ കിട്ടാനുള്ളത്. ശമ്പളത്തിനായി കമ്പനിയിൽ കയറിയിറങ്ങിട്ടും ഫലമുണ്ടായില്ലെന്ന് അഭിജിത് പരാതിയിൽ പറയുന്നു. ഓഗസ്റ്റ് അഞ്ചിന് കേസ് പരിഗണിക്കും.