‘പല മന്ത്രിമാരും ചോദിച്ചു ഇതു വേണോ എന്ന്, അന്ന് അത്തരത്തിലൊരു തീരുമാനമെടുക്കാൻ അദ്ദേഹത്തിനല്ലാതെ മറ്റാർക്കും സാധിക്കില്ലായിരുന്നു’ – വിജെ കുര്യൻ

 ‘പല മന്ത്രിമാരും ചോദിച്ചു ഇതു വേണോ എന്ന്, അന്ന് അത്തരത്തിലൊരു തീരുമാനമെടുക്കാൻ അദ്ദേഹത്തിനല്ലാതെ മറ്റാർക്കും സാധിക്കില്ലായിരുന്നു’ – വിജെ കുര്യൻ

കൊച്ചി : ലോകത്ത് ആദ്യമായാണ് ഒരു വിമാനത്താവളം 100 ശതമാനം സോളാർ പവറിൽ പ്രവർത്തിക്കുന്നത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ഇത്തരത്തിൽ ഉയർത്തിയതിന് പിന്നിൽ കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ധൈര്യമാണെന്ന് സിയാൽ മുൻ എംഡിയും മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥനുമായ വി ജെ കുര്യൻ. അദ്ദേഹത്തിന്റെയത്ര ഓർമ്മശക്തിയും ബുദ്ധകൂർമതയും മറ്റൊരാളിലും കണ്ടിട്ടില്ലെന്നും വിജെ കുര്യൻ ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോ​ഗ്‌സിൽ പറഞ്ഞു.

ഏറ്റവും കൂടുതൽ ആസ്വദിച്ച് ജോലി ചെയ്തിട്ടുള്ളത് ഉമ്മ‍ൻ ചാണ്ടിക്കൊപ്പമാണ്. അദ്ദേഹം മികച്ച രീതിയിൽ ആളുകളെ കൈകാര്യം ചെയ്തിരുന്നു. ഓർമ്മശക്തിയുടെ കാര്യത്തിലും തീരുമാനങ്ങൾ ധീരമായി എടുക്കുന്നതിലും അദ്ദേഹത്തെക്കാൾ മികച്ച മറ്റൊരു വ്യക്തിയെ കണ്ടിട്ടില്ല. രാഷ്ട്രീയമായി പല ആശയ വ്യത്യാസങ്ങളും ഉണ്ടാകും എന്നാൽ ദീർഘവീക്ഷണത്തോടെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് അദ്ദേഹത്തിന് വളരെ അധികമുണ്ടായിരുന്നെന്നും വിജെ കുര്യൻ പറയുന്നു.

‘ഓരോ തവണ നമ്മളെ കാണുമ്പോഴും അദ്ദേഹം മുൻപ് ഏൽപ്പിച്ച കാര്യത്തെ കുറിച്ച് ചോദിക്കും. ചെയ്യാത്താപ്പോൾ നമ്മൾക്ക് തന്നെ കുറ്റബോധം ഉണ്ടാകും. എങ്ങനെ നമ്മളെ കൊണ്ട് കാര്യങ്ങൾ ചെയ്പ്പിക്കാമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഓർത്ത് വെച്ച് എല്ലാ കാര്യങ്ങളും കൃത്യമായി ചോദിച്ച് മനസിലാക്കി നമ്മളെ കൊണ്ട് ചെയ്പ്പിക്കും.

2013-ലാണ് കൊച്ചി വിമാനത്താവളത്തില്‍ സോളാർ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ആ സമയത്ത് സരിതാ കേസ് കത്തി നിൽക്കുന്ന സമയമാണ്. പദ്ധതിക്ക് മുന്നോടിയായി ഒരു ദിവസം രാത്രി 11 മണിയോടെ ഞാൻ അദ്ദേഹത്തെ ഓഫീസിലെത്തി കണ്ടു.

പദ്ധതി ഏറ്റെടുക്കാൻ ആദ്യം അദ്ദേഹമൊരു വിമുഖത കാട്ടിയെങ്കിലും പിന്നീട് പദ്ധതിയെ കുറിച്ച് വിശദീകരിച്ചപ്പോൾ ധൈര്യമായി മുന്നോട്ട് പോകാൻ നിർദേശിച്ചു. സരിത കേസിന്റെ കാര്യം ഓർമ്മിപ്പിച്ചപ്പോൾ – ”ഇതൊക്കെ രാഷ്ട്രീയമാണ്, ഇന്നല്ലെങ്കിൽ നാളെ ഇതൊക്കെ തെറ്റാണെന്ന് തെളിയും” എന്നാണ് അന്ന് അദ്ദേഹം നല്‍കിയ മറുപടി. മന്ത്രിമാരു പോലും ഈ പദ്ധതി ആദ്യം കേട്ടപ്പോള്‍ ഇതു വേണോ എന്ന് ചോദിച്ചിരുന്നു. ഇപ്പോൾ നോക്കൂ ലോകത്ത് മറ്റെവിടെയുമില്ല പൂർണമായും സോളാർ പവറിൽ പ്രവർത്തിക്കുന്ന വിമാനത്താവളം. അന്ന് അത്തരത്തിലൊരു തീരുമാനമെടുക്കാൻ അദ്ദേഹത്തിനല്ലാതെ മറ്റാർക്കും സാധിക്കില്ലായിരുന്നു’ – വിജെ കുര്യൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *