സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് 19 പെൺകുട്ടികൾ പുറത്തുചാടി; സംഘത്തിലുണ്ടായിരുന്നത് പോക്‌സോ കേസുകളിലെ അതിജീവിതകളമടക്കം; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ നിർഭയ കേന്ദ്രത്തിൽനിന്ന് 19 പെൺകുട്ടികൾ പുറത്തുചാടി. മരുതറോഡ് കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലെ അന്തേവാസികളായ പെൺകുട്ടികളാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇവിടെ നിന്നും കടന്നുകളഞ്ഞത്. വെള്ളിയാഴ്ച്ച രാത്രി എട്ടുമണിയോടെ നിർഭയ കേന്ദ്രത്തിൽ നിന്നും പുറത്തുപോയ പെൺകുട്ടികളെ മണിക്കൂറുകൾക്കകം പൊലീസ് കണ്ടെത്തുകയും ചെയ്തു. പോക്‌സോ കേസുകളിലെ അതിജീവിതകളമടക്കമാണ് ചാടിപ്പോകാൻ ശ്രമിച്ചത്.
കുറേ ദിവസങ്ങളായി കുട്ടികൾ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇൻസ്‌പെക്ടർ പറഞ്ഞു. കുട്ടികളെ കാണാത്തതിനെത്തുടർന്ന് കേന്ദ്രത്തിലെ അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്. വിവരമറിഞ്ഞയുടൻ കസബ പോലീസിന്റെയടക്കം നേതൃത്വത്തിൽ ദേശീയപാതയിലുൾപ്പെടെ തിരച്ചിൽ ആരംഭിച്ചിരുന്നു. ആദ്യം 15 പേരെ കണ്ടെത്തി. പിന്നീട് രാത്രി ഒരുമണിയോടെ ബാക്കിയുള്ള നാലുപേരെ കല്ലേപ്പുള്ളിക്ക് സമീപത്തുനിന്നു കണ്ടെത്തി. അഞ്ചുമണിക്കൂറിനകം മുഴുവൻ കുട്ടികളെയും കണ്ടെത്താനായത് പോലീസിനും ആശ്വാസമായി. കളക്ടർ എസ്. ചിത്ര കസബ സ്റ്റേഷനിലെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. കൊപ്പത്തുണ്ടായിരുന്ന നിർഭയ കേന്ദ്രം കുറച്ചുകാലം മുമ്പാണ് കൂട്ടുപാതയിലേക്ക് മാറ്റിയത്.