പുതിയ വിമാന സർവീസ് പ്രഖ്യാപിച്ച് എയർ കേരള; പ്രവര്‍ത്തനാനുമതി ലഭിച്ചത് കേരളം ആസ്ഥാനമായ ആദ്യ വിമാനക്കമ്പനിക്ക്

ന്യൂഡൽഹി: ദുബായ് മലയാളി വ്യവസായി ആരംഭിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന വിമാനകമ്പനിക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. തുടർന്ന് എയര്‍ കേരള എന്ന പേരിൽ വിമാനക്കമ്പനി പുതിയ സര്‍വീസും പ്രഖ്യാപിച്ചു. ദുബായിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. നിലവിൽ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാനാണ് ഡിജിസിഐ അനുമതി നൽകിയത്. തുടക്കത്തിൽ ടയര്‍ 2, 3 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകൾക്ക് മൂന്ന് എടിആര്‍ 72-600 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് കമ്പനി ചെയര്‍മാൻ അഫി അഹമ്മദ്, വൈസ് ചെയര്‍മാൻ അയ്യൂബ് കല്ലട എന്നിവര്‍ അറിയിച്ചു.
കഴിഞ്ഞ വർഷമാണ് എയർ കേരള ഡോമെയിൻ സെറ്റ്ഫ്ലൈറ്റ് എവിയേഷൻ സ്വന്തമാക്കിയത്. ഭാവിയിൽ അന്താരാഷ്ട്ര സർവീസാക്കി ഇതിനെ മാറ്റുമെന്നും ഉടമകൾ അറിയിച്ചു. നിര്‍മ്മാതാക്കളിൽ നിന്ന് നേരിട്ട് വിമാനങ്ങൾ വാങ്ങാനും ഭാവിയിൽ അന്താരാഷ്ട്ര സര്‍വീസുകൾ ആരംഭിക്കാനും കമ്പനി ശ്രമിക്കും. കേരളം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയാണ് സെറ്റ്ഫ്ലൈ. airkerala.com എന്ന ബ്രാൻ്റിലാണ് ഇവര്‍ സര്‍വീസ് നടത്തുക.
സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇത് മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സി.ഇ.ഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്തു ഉണ്ടാവും. ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ൽപരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. ഒരു വര്‍ഷം മുൻപാണ് അഫി അഹമ്മദ് 1 മില്യൺ ദിർഹം (ഏകദേശം 2.2 കോടി രൂപ) നൽകി Airkerala.com ഡൊമൈൻ സ്വന്തമാക്കിയത്.