അരവിന്ദ് കേജ്രിവാൾ വീണ്ടും തിഹാർ ജയിലിലേക്ക്; അടുത്ത മാസം 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി

 അരവിന്ദ് കേജ്രിവാൾ വീണ്ടും തിഹാർ ജയിലിലേക്ക്; അടുത്ത മാസം 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി

ന്യൂഡൽഹി: മദ്യ നയക്കേസിൽ സിബിഐ അറസ്റ്റു ചെയ്ത അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അടുത്ത മാസം 12 വരെ കെജ്‌രിവാൾ തിഹാർ ജയിലിലൽ കഴിയണം. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുന്ന കേസിൽ ഡൽഹിയിലെ റൗസ് അവന്യു കോടതിയുടേതാണ് നടപടി.

2021-22 കാലത്ത് നടന്ന മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21- നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ഇ.ഡി. കസ്റ്റഡിയിൽ ഇരിക്കെ ജൂണ്‍ 26-ന് സിബിഐ അറസ്റ്റ് ചെയ്തു. ഡല്‍ഹി റൗസ് അവന്യൂ കോടതി അദ്ദേഹത്തെ മൂന്നുദിവസം സി.ബി.ഐ. കസ്റ്റഡിയിൽ വിട്ടിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസം കെജ്രിവാളിനെ ദില്ലിയിൽ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്തിരുന്നു. കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന നിലപാടാണ് സിബിഐയും സ്വീകരിച്ചത്.

ജഡ്ജി സുനേന ശർമ്മ ഈയാവശ്യം അംഗീകരിച്ചു. നേരത്തെ ഇഡി കേസിൽ കെജ്രിവാളിന് ജാമ്യം കിട്ടിയെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയതിരുന്നു. ഇതിനു ശേഷമാണ് സിബിഐയും കെജ്രിവാളിനെ അറസ്റ്റു ചെയ്തത്. കെജ്രിവാളിനെ കേന്ദ്ര ഏജൻസികൾ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി ഇന്ന് ബിജെപി ആസ്ഥാനത്തേക്ക് പ്രകടനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *