മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ വഴിത്തിരിവ്; കസ്റ്റഡിയിലെടുത്ത മുത്തച്ഛനെ വിട്ടയച്ചു

തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്ന് വയസ്സുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ വഴിത്തിരിവ്. സംശയത്തിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മുത്തച്ഛനെ വെള്ളിയാഴ്ച വൈകീട്ടോടെ വിട്ടയച്ചു.
മുത്തച്ഛനായ മണ്ണന്തല സ്വദേശി ഉത്തമൻ സംഭവസമയം സമീപത്തെ വെയിറ്റിങ് ഷെഡിൽ ഇരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ വെറുതെവിട്ടത്.
കുട്ടിയുടെ അമ്മയുടെ രണ്ടാനച്ഛനാണ് ഇദ്ദേഹം. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ അബദ്ധത്തിൽ വീണതാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. എങ്കിലും അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു. ഗുരുതര പരിക്കേറ്റ കുട്ടി എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ നിന്നുള്ള അറയിപ്പ് പ്രകാരമാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഈ മാസം 24നായിരുന്നു സംഭവം നടന്നത്.