‘രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്താൻ കഴിയില്ല’; മനുഷ്യാവകാശ കമ്മീഷനെ അറിയിച്ച് കെഎസ്ആർടിസി

പാലക്കാട് : രാത്രികാലങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ദീർഘദൂര ബസുകൾ കഴിയില്ലെന്ന നിലപാട് അറിയിച്ച് കെഎസ്ആർടിസി. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ആണ് മനുഷ്യാവകാശ കമ്മീഷനെ ഇക്കാര്യം അറിയിച്ചത്. നിലവിൽ രാത്രി 8 മുതൽ രാവിലെ 6 വരെ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ് നിർത്തണമെന്ന് സർക്കുലർ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ദീർഘദൂര മൾട്ടി ആക്സിൽ എ.സി സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടന്. ഇക്കാരണം കൊണ്ടാണ് ഇങ്ങനെയൊരു നിലപാടിലേക്ക് കെഎസ് ആർടിസി എത്തിയത്.
ഇത് ദീർഘ ദൂര യാത്രക്കാർക്ക് അസൗകര്യമാണെന്നും നിരവധി പരാതികൾ ഉയർന്നു വന്നിട്ടുള്ളതാണെന്നും തുടർന്നും ഇത്തരം സർവ്വീസുകൾ നിർദ്ദിഷട സ്ഥലങ്ങളിലല്ലാതെ നിർത്തുന്നതല്ലെന്നും കെ.എസ്.ആർ.ടി.സി കമ്മീഷനെ അറിയിച്ചു. പാലക്കാട് –വാളയാർ റൂട്ടിൽ പതിനാലാംകല്ലിൽ ബസുകൾ നിർത്താറില്ലെന്ന് പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
വാളയാർ-പാലക്കാട് റൂട്ടിൽ രാത്രികാലങ്ങളിൽ ഓർഡിനറി ബസ് സർവ്വീസുകൾ ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. പാലക്കാട്–വാളയാർ റൂട്ടിൽ രാത്രികാലത്ത് ബസ് സർവ്വീസുകൾ കുറവായ സാഹചര്യത്തിലാണ് നടപടി. പാലക്കാട് സ്വദേശി മണികണ്ഠൻ സമർപ്പിച്ച പരാതിയിലാണ് നടപടി.