തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തം; മരണം 13 ആയി; ജില്ലാ കലക്ടർക്ക് സ്ഥലംമാറ്റം, എസ്പിക്ക് സസ്പെൻഷൻ

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 50 ല്‍ അധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 200 ലിറ്റർ മദ്യം കണ്ടെടുത്തു. മദ്യത്തിൽ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് തിരുവനന്തപുരം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.
അതിനിടെ വ്യാജ മദ്യ ദുരന്തത്തിനു പിന്നാലെ ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. കൂടാതെ ജില്ലാ പൊലീസ് മേധാവിക്കെതിരെയും നടപടിയെടുത്തു. എസ്പി സമയ്‌സിങ് മീനയെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. മദ്യദുരന്തത്തിൽ സിബിസിഐഡി അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിക്കുകയായിരുന്നു.
നടന്നത് വ്യാജ മദ്യദുരന്തമല്ലെന്നാണ് ആദ്യം ജില്ലാ കലക്ടർ ശ്രാവൺ കുമാര്‍ പ്രതികരിച്ചത്. മരിച്ചവരിൽ ഒരാൾ മദ്യപിക്കുന്നയാളല്ലെന്നും മരിച്ച മറ്റു രണ്ടുപേർ വയറിളക്കത്തെത്തുടർന്നാണു മരിച്ചതെന്നുമായിരുന്നു കലക്ടർ പറഞ്ഞു. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും രക്തസാമ്പിൾ പരിശോധിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസും അറിയിച്ചിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ തന്നെ വ്യാജ മദ്യ ദുരന്തം സ്ഥിരീകരിച്ചത്