അഞ്ചു വീട്ടമ്മമാർ അരിഞ്ഞു നേടുന്നത് പ്രതിമാസം അരലക്ഷം രൂപ; വാഴപ്പിണ്ടിയും വാഴക്കൂമ്പും വെറുതെ കളയുമ്പോൾ ഇവരെ ഓർക്കുക..

മാള: നമ്മുടെ നാട്ടിൽ ആർക്കും വേണ്ടാതെ പാഴായി പോകുന്ന രണ്ട് വസ്തുക്കളാണ് വാഴപ്പിണ്ടിയും വാഴക്കൂമ്പും. കർഷകർ വാഴക്കുലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വിപണി ഇല്ലാത്തതുമാണ് പോഷക സമൃദ്ധവും രുചികരവുമായിട്ടും വാഴപ്പിണ്ടിയും വാഴക്കൂമ്പും പാഴായി പോകാൻ കാരണമാകുന്നത്. എന്നാൽ, വാഴപ്പിണ്ടിയും വാഴക്കൂമ്പും അരിഞ്ഞ് വിപണി കണ്ടെത്തി പണമാക്കി മാറ്റുന്ന ഒരു സംഘം വീട്ടമ്മമാരാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മാള കൃഷിഭവന്റെ കീഴിലുള്ള കോൾക്കുന്ന് കൃഷിക്കൂട്ടത്തിലെ അംഗങ്ങളായ അംബിക, സുഷമ, രതി, രജനി, ഷീന എന്നിവർ ചേർന്ന് തുടങ്ങിയതാണീ സംരംഭം. മറ്റുള്ളവർ സീരിയൽ കണ്ടും മൊബൈലിൽ റീൽസ് കണ്ടും സമയം കളയുമ്പോൾ വീട്ടമ്മമാരായ ഈ അഞ്ചു പേരും അരിഞ്ഞെടുക്കുന്നത് പ്രതിമാസം അമ്പതിനായിരം രൂപയാണ്.
വാഴപ്പിണ്ടിയും വാഴക്കുടപ്പനും കൂർക്കയും പച്ചക്കറികളും കഴുകി വൃത്തിയാക്കി അരിഞ്ഞ് ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കണ്ടെയ്‌നറിൽ പാക്ക് ചെയ്ത് റെഡി ടു കുക്കായി വിപണനം ചെയ്യുകയാണിവർ. കോൾക്കുന്ന് ഹരിതസംഘം എ ഗ്രേഡ് ക്ലസ്റ്ററുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇവർ ക്ലസ്റ്ററിൽ നിന്നും പാവയ്ക്ക, മുളക് എന്നിവ വാങ്ങി ഉണക്കി കൊണ്ടാട്ടമാക്കി വിൽക്കുന്നു. ക്ലസ്റ്ററിലെ കർഷകർ ഉത്പ്പാദിപ്പിക്കുന്ന മഞ്ഞൾ സംഭരിച്ച് ഉണക്കിപ്പൊടിച്ച് വിൽക്കുന്നുമുണ്ട്. മാർക്കറ്റിൽ നിന്നും ഗുണമേന്മയുള്ള മല്ലിയും മുളകും വാങ്ങി വൃത്തിയാക്കി കഴുകി ഡ്രയറിൽ ഉണക്കിപ്പൊടിച്ചു വിൽക്കുന്നുമുണ്ട്.
ഇവ വാങ്ങാൻ ആവശ്യക്കാരേറെയാണ്. സ്ഥാപനം തുടങ്ങി ആറുമാസത്തിനകം തന്നെ മാസം അരലക്ഷം വിറ്റുവരവിലേക്ക് എത്തി. അച്ചാറുകളുടെയും മറ്റ് മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെയും നിർമ്മാണത്തിലേക്ക് കൂടി കടക്കുകയാണ് ഈ സംരംഭം. കൃഷിക്കൂട്ടത്തിന് എല്ലാം പിന്തുണയും നൽകി അസംസ്‌കൃത വസ്തുക്കൾ നൽകുന്നതിലും വിപണനത്തിലും ക്ലസ്റ്ററും പ്രസിഡന്റ് കെ.എസ്. സിനോജും ഇവരെ സഹായിക്കുന്നു. ഈ രംഗത്തെ ഏറ്റവും നൂതനമായ അറിവുകൾ പകർന്നു നൽകി സഹായത്തിനായി മാള എ.ഡി.എ സോണിയ രത്‌നവും കൃഷി ഓഫീസർ എ. റുബിനയും ഇവർക്ക് കൂട്ടുണ്ട്.
കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ 2022ൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലാകമാനം നടപ്പാക്കിയ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. ഈ പദ്ധതിപ്രകാരം ഉത്പ്പന്ന മേഖലയിലും സംഭരണ വിപണന കാർഷിക മേഖലയിലും മൂല്യവർദ്ധിത മേഖലകളിലുമായി ഓരോ കൃഷിഭവൻ പരിധിയിലും കാർഷിക ഗ്രൂപ്പുകൾ രൂപീകരിച്ചിരുന്നു. മാള കൃഷിഭവന്റെ കീഴിൽ മൂല്യ വർദ്ധിത മേഖലയിൽ രൂപീകൃതമായ കൃഷിക്കൂട്ടമാണ് കോൾക്കുന്ന് കൃഷിക്കൂട്ടം.