വീടിന്റെ പെർമിറ്റ് നൽകുന്നതിന് 10000 രൂപ കൈക്കൂലി; എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിനതടവും 30000 രുപ പിഴയും

ആലപ്പുഴ: കൈക്കൂലി കേസിൽ പിടിയിലായ എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിനതടവും 30000 രുപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമ പഞ്ചായത്തിലെ മുൻ എൽഡി ക്ലാർകായിരുന്ന സനൽ കുമാറിനാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. വീടിന്റെ പെർമിറ്റ് നൽകുന്നതിന് പരാതിക്കാരനിൽ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് വിജിലൻസ് കോടതിയുടെ വിധി.
ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമ പഞ്ചായത്തിൽ 2010-2011 വരെയുള്ള സമയത്തായിരുന്നു എൽഡി ക്ലാർക്കാനെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലയിലെ അരൂർ സ്വദേശിയായ പരാതിക്കാരൻ പുതുതായി പണികഴിപ്പിച്ച വീടിന്റെ പെർമിറ്റ് നൽകുന്നതിനായിരുന്നു 10,000 രൂപ കൈക്കൂലി വാങ്ങിയത്. ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയായിരുന്ന രാജുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി 2011 ജനുവരി മൂന്നാം തിയതിയാണ് ഇയാളെ കൈയ്യോടെ പിടികൂടിയത്.
ആലപ്പുഴ വിജിലൻസ് മുൻ ഡി.വൈ.എസ്.പി രാജു രജിസ്റ്റർ ചെയ്തു, അന്വേഷണം നടത്തി മുൻ ഡി.വൈ.എസ്.പി ജെയിംസ് ജോസഫ് കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് പ്രതിയായ സനൽ കുമാർ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത്. കെ.കെ ഹാജരായി.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി. കെ. വിനോദ്കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.