വയനാടോ റായ്ബറേലിയോ ? ഏത് മണ്ഡലം ഒഴിയുമെന്ന് പറയാതെ രാഹുൽ; താൻ വലിയ ധർമ്മസങ്കടത്തിലെന്നും പ്രതികരണം

 വയനാടോ റായ്ബറേലിയോ ? ഏത് മണ്ഡലം ഒഴിയുമെന്ന് പറയാതെ രാഹുൽ; താൻ വലിയ ധർമ്മസങ്കടത്തിലെന്നും പ്രതികരണം

കൽപ്പറ്റ: താനൊരു വലിയ ധർമ്മസങ്കടത്തിലാണെന്ന് കോൺ​ഗ്രസ് നേതാവും വയനാട് മണ്ഡലത്തിലെ നിയുക്ത എംപിയുമായ രാഹുൽ ഗാന്ധി. വയനാട് തുടരണോ റായ് ബറേലി തുടരണോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമെടുക്കാത്ത രാഹുൽ എവിടെ തുടരണമെന്ന് ​ജനങ്ങളോട് ചോദിച്ചു.വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാൻ എത്തിയതായിരുന്നു രാഹുൽ.

ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരെഞ്ഞെടുപ്പിൽ നടത്തിയത്. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ ​ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. റോഡ് ഷോ ആയി എത്തിയശേഷം രാഹുൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മുസ്ലീം ലീ​ഗിന്റെയും എംഎസ്എഫിന്റെയും ഉൾപ്പെടെ കൊടികളുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്.

എടവണ്ണയിലെ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ രാഹുല്‍ കല്പറ്റയില്‍ എത്തിച്ചേരും. കല്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പ്രിയങ്കാഗാന്ധി, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി., പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.

പ്രിയങ്ക ​ഗാന്ധിയുമെത്തുമെന്ന് സൂചനകൾ ഉണ്ടായിരുന്നുവെങ്കിലും രാഹുൽ ഒറ്റയ്ക്കാണ് എത്തിയത്. വയനാട്ടില്‍ത്തന്നെ എംപിയായി തുടരുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. റായ്ബറേലിയില്‍ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും എ.ഐ.സി.സിയുടേയും അഭിപ്രായമെങ്കിലും രാഹുല്‍ഗാന്ധി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.

വയനാട് നിലനിര്‍ത്തണമെന്ന പൊതുവികാരം ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു. രാഹുല്‍ ഒഴിയുകയാണെങ്കില്‍ പ്രിയങ്കാഗാന്ധിയെ ഇവിടെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ നിലപാട് വ്യക്തമാക്കാത്തതിനാല്‍ എന്താകും സംഭവിക്കുകയെന്നതില്‍ അവ്യക്തത തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *