സുരേഷ്‌ഗോപിക്ക് ചായ കൊടുത്തത് തെറ്റാണോ? ഒരു സ്ഥാനാർഥിക്ക് എന്റെ ചേംബറിൽ വരാൻ അവകാശമില്ലേ? പ്രചരണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് തൃശ്ശൂര്‍ മേയർ

തൃശ്ശൂര്‍: സുരേഷ് ഗോപിയോട് പ്രത്യക ആഭിമുഖ്യം തനിക്കില്ലെന്ന് മേയര്‍ എംകെ വര്‍ഗീസ്. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ പ്രേരിതമാണ്. പദ്ധതികളുമായി ബന്ധപ്പെട്ട് സംസാരിച്ചാൽ അത് രാഷ്ട്രീയവൽക്കരിക്കരുത്. ഇടതുപക്ഷത്തിനൊപ്പമാണ് താൻ നിൽക്കുന്നത്. തന്നെ മേയറാക്കിയത് സിപിഎമ്മാണ്. അവരുടെ നയം ഉൾക്കൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സ്ഥാനാർഥിക്ക് എന്റെ ചേംബറിൽ വരാൻ അവകാശമില്ലേ? വന്നയാൾക്ക് താൻ ചായ കൊടുത്തത് തെറ്റാണോ? വൈറ്റ് പാലസ് ഹോട്ടലിൽ ഒരു യോഗത്തിനാണ് താൻ പോയത്. തൊട്ടടുത്ത ഭാരത് ഹോട്ടലിൽ ചായ കുടിക്കാൻ പോയപ്പോൾ സുരേഷ് ഗോപിയെ കണ്ടു. സുരേഷ് ഗോപി ഫിറ്റാണോ എന്ന പ്രസ്താവനയ്ക്ക് ഇപ്പോൾ പ്രസക്തിയില്ല. ജില്ലാ സെക്രട്ടറി വിളിച്ചു വരുത്തിയതല്ല. ഞാൻ മറ്റൊരു കാര്യത്തിന് പോയതാണ്. അപ്പോൾ അദ്ദേഹം മാധ്യമ വാർത്തകളെപ്പറ്റി പറഞ്ഞു. തുടർന്നാണ് വിശദീകരണം നൽകാൻ വാർത്താ സമ്മേളനം വിളിച്ചതെന്നും വര്‍ഗീസ് വ്യക്തമാക്കി.
അതേസമയം തൃശ്ശൂരിലെ തോൽവിയിൽ സിപിഐയുടെ അതൃപ്തിക്ക് പിന്നാലെ മേയർ എം.കെ. വർഗീസിനെ സിപിഎം വിളിച്ചുവരുത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ സിപിഎം ജില്ലാ സെക്രട്ടറിയുമായി മേയര്‍ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ സംഭവത്തിലാണ് സിപിഐ അതൃപ്തി അറിയിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി മേയര്‍ എം.കെ വർഗീസുമായുമായി കൂടിക്കാഴ്ച നടത്തി.