കടബാധ്യതയെത്തുടർന്ന് മൂന്നംഗ കുടുംബം ജീവനൊടുക്കിയ സംഭവം; മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ നിരന്തരം ഭീഷണിപ്പെടുത്തി; വീട്ടമ്മ രണ്ടുമാസം മുൻപ് പരാതി നല്കിയിരുന്നു

തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് കൂട്ടപ്പനയിൽ കൂട്ടമായി ജീവനൊടുക്കിയ മൂന്നംഗ കുടുംബത്തെ സ്വകാര്യ മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് പരാതി. മരിച്ച സ്മിത ഇതേക്കുറിച്ച് രണ്ട് മാസം മുൻപാണ് പോലീസിൽ പരാതി നൽകിയത്. കൂട്ടപ്പന മഹാദേവർ ക്ഷേത്രത്തിന് സമീപം അറപ്പുരവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മണിലാൽ(52), ഭാര്യ സ്മിത(45), മകൻ അഭിലാൽ(22) എന്നിവരാണ് ഞായറാഴ്ച രാത്രി പത്തരയോടെ ജീവനൊടുക്കിയത്. മൂവരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലെ പരിശോധനയ്ക്കു ശേഷം ശാന്തികവാടത്തിൽ സംസ്‌കരിച്ചു.
ഡ്രൈവറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ് തിരുമല സ്വദേശിയായ മണിലാൽ. ഭാര്യ സ്മിത പനച്ചമൂട് സ്വദേശിയാണ്. മണിലാലിന് റിയൽ എസ്റ്റേറ്റ് ബിസിനസിൽ കടബാധ്യതയുണ്ടായി.അതിനിടെ മകന്റെ പഠനാവശ്യത്തിനായി സ്മിത അമരവിളയിലെ മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തിരുന്നു. ഈ തുക യഥാസമയം അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
സ്ഥാപനത്തിലെ ജീവനക്കാരൻ താൻ ജോലിചെയ്യുന്ന ആലുംമൂട്ടിലെ തുണിക്കടയിലെത്തി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് മാർച്ച് മാസത്തിൽ സ്മിത നെയ്യാറ്റിൻകര ഡിവൈ.എസ്.പി.ക്ക് നൽകിയ പരാതിയിൽ പറയുന്നത്. സാമ്പത്തിക ബാധ്യത കാരണമാണ് ജീവനൊടുക്കുന്നതെന്ന് സ്മിത എഴുതിയ ആത്മഹത്യാകുറിപ്പിലുമുണ്ട്.
ജീവനൊടുക്കാൻ പോകുന്ന വിവരം വാർഡ് കൗൺസിലറായ കൂട്ടപ്പന മഹേഷിനെയും അറിയിച്ചതിനെ തുടർന്ന് ഇദ്ദേഹം ഇവരുടെ വീട്ടിലെത്തുമ്പോൾ പുറത്ത് മണിലാൽ കുപ്പിയിൽ കരുതിയ ദ്രാവകം കുടിക്കാൻ ശ്രമിക്കുകയായിരുന്നു.ഇത് തട്ടിക്കളഞ്ഞശേഷം കൂട്ടപ്പന മഹേഷ് വീടിനകത്ത് കയറിനോക്കുമ്പോഴാണ് സ്മിതയെയും മകൻ അഭിലാലിനെയും അവശനിലയിൽ കണ്ടത്. ഇതിനിടെ മണിലാലും വിഷം കഴിച്ച് ബോധരഹിതനായി.
തുടർന്ന് പോലീസിനെ വിവരമറിയിച്ച് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഭിലാൽ പോളിടെക്‌നിക്കിൽ നിന്ന് സിവിൽ എൻജിനിയറിങ് പഠനം പൂർത്തിയാക്കിയിരുന്നു.