സുപ്രീം കോടതി അഭിഭാഷകൻ,ഡൽഹി കെഎംസിസി യുടെ പ്രസിഡന്റ് പദവികളിൽ നിന്ന് മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാർഥിത്വത്തിലേക്ക്; മുസ്ലിം ലീഗിന്റെ തലപ്പത്തേക്കെത്തുന്ന ഹാരിസ് ബീരാൻ ആരാണ്?

തിരുവനന്തപുരം∙ സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാൻ മുസ്‍ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. തിരുവനന്തപുരത്തു നടന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിലാണ് ഹാരിസ് ബീരാനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. ഇക്കാര്യം മുസ്‍ലിം ലീഗ് നേതൃത്വം വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉൾപ്പെടെ മുസ്‌ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നത്.
ഹാരിസ് ബീരാൻ
അറിവും വിവരവും വിദ്യാഭ്യാസവും നിയമപരമായ അവഗാഹവും വേണ്ടുവോളം നേടിയ ഹാരിസ് ബീരാൻ എറണാകുളം ലോ കേളേജിൽ പഠനം പീർത്തീകരിച്ച ശേഷം സുപ്രീം കോടതി അഭിഭാഷകൻ,ഡൽഹി കെഎംസിസി യുടെ പ്രസിഡന്റ് എന്നീ പദവികൾ വഹിക്കുന്നു. പല സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേസുകൾ നടത്തി ശ്രദ്ധേയനായി മാറിയ ഹാരിസ് ഡൽഹി കേന്ദ്രീകരിച്ചു പാർട്ടിയുടെ എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.
പൗരത്വ നിയമഭേദഗതി ഉൾപ്പടെയുള്ള പാർട്ടിയുടെ മുഴുവൻ കേസുകളും ഡൽഹി കേന്ദ്രീകരിച്ചു സുപ്രീംകോടതിയിൽ ഏകോപിപ്പിക്കുന്ന ഇദ്ദോഹം പുതുതായി ഉയരുന്ന മുസ്ലിം ലീഗ് ദേശിയ ആസ്ഥാനത്തിന്റെ നിലവിലെ കാര്യങ്ങളിൽ ഭംഗിയായി അദ്ദേഹം മേൽനോട്ടം വഹിക്കുന്നുണ്ട്. ഇംഗ്ലീഷ് – ഹിന്ദി ഭാഷകളിൽ ഉള്ള അവഗാഹമുള്ള ഹാരിസ് ബീരാന് രാജ്യത്ത് മുസ്ലിം ന്യൂനപക്ഷങ്ങൾ നേരിടുന്ന കടുത്ത അനീതിക്കെതിരെ ശബ്ദമുയർത്താനും, നിയമപരമായി അതിനെ നേരിടാനും കഴിവുള്ള വ്യക്തിത്വമുള്ള ആൾ കൂടിയാണ്.
മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, സംസ്ഥാന ഉപാധ്യക്ഷൻ സി.പി.ബാവ ഹാജി, യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസ്, വി.കെ.ഫൈസൽ ബാബു, പ്രവാസി വ്യവസായിയും കെഎംസിസി നേതാവുമായ അൻവർ അമീൻ ചേലാട്ട് എന്നിവരാണ് ഹാരിസ് ബീരാനു പുറമേ പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ ഹാരിസ് ബീരാന്റെയും പി.കെ.ഫിറോസിന്റെയും പേരുകൾക്കാണ് അവസാനവട്ട ചർച്ചകളിൽ മുൻതൂക്കം ലഭിച്ചത്.
കേരളത്തിൽനിന്ന് 3 രാജ്യസഭാ സീറ്റുകളിലേക്കാണ് 25നു തിരഞ്ഞെടുപ്പു നടക്കുന്നത്. നിയമസഭയിലെ കക്ഷിനിലപ്രകാരം യുഡിഎഫിന് ഒരാളെ ജയിപ്പിക്കാനാകും. ഈ സീറ്റ് ലീഗിനു നൽകാൻ നേരത്തേ ധാരണയായിരുന്നു. 13ന് ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
നിയമസഭാ സമ്മേളനം ഇന്നു തുടങ്ങുന്നതിനാൽ പാർട്ടി എംഎൽഎമാർക്കു കൂടി പങ്കെടുക്കാനുള്ള സൗകര്യം പരിഗണിച്ചാണു യോഗം തിരുവനന്തപുരത്താക്കിയത്. ഗൾഫ് സന്ദർശനത്തിലായിരുന്ന സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയിരുന്നു.