അന്വേഷണ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; ഓണ്‍ലൈനില്‍ ചോദ്യംചെയ്യല്‍, 57കാരന് നഷ്ടമായത് 85 ലക്ഷം രൂപ

 അന്വേഷണ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; ഓണ്‍ലൈനില്‍ ചോദ്യംചെയ്യല്‍, 57കാരന് നഷ്ടമായത് 85 ലക്ഷം രൂപ

വിശാഖപട്ടണം: അന്വേഷണ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് റിട്ട. ഉദ്യോഗസ്ഥനില്‍ നിന്ന് 85 ലക്ഷം രൂപ തട്ടി. സിബിഐ, കസ്റ്റംസ്, നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്. ജര്‍മ്മനി ആസ്ഥാനമായുള്ള ഫാര്‍മ കമ്പനിയുടെ മുന്‍ അസോസിയേറ്റ് ജനറല്‍ മാനേജരായിരുന്ന 57 കാരനാണ് തട്ടിപ്പിന് ഇരയായത്.

മകനെ വിദേശത്ത് പഠനത്തിനായി അയക്കാന്‍ സ്വരുക്കൂട്ടിയ പണമാണ് സംഘം തട്ടിയെടുത്തത്. വിരമിച്ചതിന്റെ ഭാഗമായുള്ള ആനുകൂല്യങ്ങള്‍ മെയ് 2ന് ലഭിച്ചു. മെയ് 17നായിരുന്നു മകന്റെ വിസ അപ്പോയിന്‍മെന്റ്. അതിനിടെ മെയ് 14ന് ഒരു സംഘം പൊലീസ് ചമഞ്ഞ് പണം തട്ടിയെന്നാണ് വിശാഖപട്ടണം സ്വദേശി നല്‍കിയ പരാതിയില്‍ പറയുന്നത്.

സൈബര്‍ ക്രൈം ഡിസിപിയാണെന്ന് പറഞ്ഞ് തനിക്ക് കോള്‍ വന്നതായും നിരവധി മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ തന്റെ പേരുണ്ടെന്നും ഈ കേസുകളിലെല്ലാം തന്റെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്. 57കാരന്‍ പറഞ്ഞു.

ജയിലിലടക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. കുറച്ചുനേരം കഴിഞ്ഞ് തന്റെ അക്കൌണ്ടിലുള്ള 85 ലക്ഷം രൂപ അയയ്ക്കാന്‍ ആവശ്യപ്പെട്ടു. രേഖകള്‍ പരിശോധിച്ച് പ്രശ്‌നമൊന്നും കണ്ടില്ലെങ്കില്‍ 15 മിനിട്ടില്‍ തിരികെ നല്‍കാമെന്ന് പറഞ്ഞതായും 57കാരന്‍ പറഞ്ഞു.

സ്‌കൈപ്പിലൂടെയുള്ള ചോദ്യംചെയ്യല്‍ രണ്ട് ദിവസം നീണ്ടെന്നും ആ രണ്ട് ദിവസവും ആരോടും സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും 57കാരന്‍ പൊലീസിനോട് പറഞ്ഞു. ദില്ലിയിലെ ഉത്തം നഗറിലെ റാണ ഗാര്‍മെന്റ്‌സ് എന്ന എച്ച്ഡിഎഫ്‌സി അക്കൌണ്ടിലേക്കാണ് 57കാരന്റെ പണം എത്തിയത്. എന്നാല്‍ തട്ടിപ്പില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നും തന്റെ അക്കൗണ്ട് വിശദാംശങ്ങള്‍ എല്ലാം തട്ടിപ്പ് സംഘത്തിന് അറിയാമായിരുന്നുവെന്നും പരാതിക്കാരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *