ഉറക്കത്തിൽ ഫോണെന്ന് വിചാരിച്ച് കയ്യിലെടുത്തത് വിഷപ്പാമ്പിനെ; മാന്നാർ സ്വദേശി രക്ഷപ്പെട്ടത് അത്ഭുതകരമായി

മാന്നാർ: ഉറക്കത്തിൽ ഫോൺ ആണെന്ന് വിചാരിച്ച് മാന്നാർ സ്വദേശി കയ്യിലെടുത്തത് വിഷപ്പാമ്പിനെ. തിരുവല്ല ബിലീവേഴ്സ് ആശുപത്രി ജീവനക്കാരനായ കുരട്ടിക്കാട് മൂശാരിപ്പറമ്പിൽ കെ എം ഹസനാണ് പമ്പിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. മോതിര വളയൻ പാമ്പാണ്
ഹസൻ കയ്യിലെടുത്തത്. മുറിയിലെ ചൂട് കാരണം സിറ്റൗട്ടിൽ കിടക്കുമ്പോഴാണ് അപ്രതീക്ഷിത അതിഥി ഹസനെ തേടിയെത്തിയത്.
രാത്രിയിൽ ഉറക്കത്തിനിടെ റിങ് ചെയ്ത മൊബൈൽ ഫോണിനു പകരം വിഷപ്പാമ്പിനെ കൈയിലെടുത്തയാൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയിൽ ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടയിൽ അബദ്ധം പിണഞ്ഞത്.
രാത്രി പതിനൊന്ന് മണിയോടെ റിങ് ചെയ്തത് കേട്ട് സമീപത്തു വെച്ചിരുന്ന മൊബൈൽ ഫോണിനു പകരം പാമ്പിനെയാണ് പിടിച്ചത്. അസ്വാഭാവികത തോന്നി നോക്കിയപ്പോൾ ഉഗ്രവിഷമുള്ള മോതിര വളയൻ പാമ്പാണ് കൈയിലുള്ളതെന്ന് മനസിലായി. ഉടൻ തന്നെ പേടിയോടെ വലിച്ചെറിഞ്ഞ പാമ്പ് ഇഴഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി. ഉഗ്രവിഷമുള്ള ഈ പാമ്പ് വെള്ളിക്കെട്ടൻ, ശംഖുവരയൻ എന്നീ പേരിലും അറിയപ്പെടാറുണ്ട്.
മുറിയിലെ ചൂട് കാരണം സിറ്റൗട്ടിൽ ബെഡ് വിരിച്ചാണ് ഹസൻ കിടന്നിരുന്നത്. ഫോണിന് പകരം പിടി തലയിലായതിനാലാണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. കുരട്ടിക്കാട് ശ്മശാനം റോഡിനോട് ചേർന്നാണ് ഹസൻ താമസിക്കുന്നത്. ഇവിടെ കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.