നേരത്തെ ഭഗവത് ഗീതയും സമോസയും; ഇത്തവണ ഗണേഷ വിഗ്രഹവും മീൻ കറിയും; ബഹിരാകാശത്ത് അടിച്ചുപൊളിച്ച് സുനിത വില്യംസ്

വീട്ടിലേക്ക് തിരികെ പോകുന്നതു പോലെ ആയിരുന്നു എന്നാണ് തന്റെ മൂന്നാമത്തെ യാത്രയിൽ ബഹിരാകാശത്ത് എത്തിയ ശേഷമുള്ള അനുഭവം സുനിത വില്യംസ് വിവരിച്ചത്. ഏറെ ആഹ്ലാദത്തോടെ നൃത്തം ചെയ്ത് ബഹിരാകാശനിലയത്തിലേക്ക് അപ്പൂപ്പൻതാടി പോലെ പറന്നിറങ്ങുന്ന സുനിതയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി ഓരോ തവണ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലെത്തുമ്പോഴും ഇവിടെ, ഇന്ത്യയ്ക്കും അതൊരു അഭിമാന നിമിഷം തന്നെയാണ് സമ്മാനിക്കുന്നത്..
കഴിഞ്ഞ ദിവസമാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുരക്ഷിതമായി എത്തിയത്. സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമായിരുന്നു ഇത്. സ്റ്റാർലൈനർ പേടകത്തിൽ യാത്ര ചെയ്ത ആദ്യ വനിതയെന്ന നേട്ടവും, ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണം നടത്തുന്ന വനിതയെന്ന നേട്ടവും ഇതോടെ സുനിതയ്ക്ക് സ്വന്തമായി. സ്റ്റാർലൈനർ പേടകത്തിന്റെ പ്രവർത്തന ക്ഷമത വിലയിരുത്തുകയാണ് ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം.
ഇന്ത്യൻ വിഭവമായ മീൻ കറിയും സുനിത ബഹിരാകാശത്ത് ആസ്വദിക്കുമെന്ന് നാസ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നേരത്തയുള്ള യാത്രയിൽ സമോസ ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ടെങ്കിലും ഇത്തവണ സുനിത അത് കൊണ്ടുപോയിട്ടില്ല. ഇത്തവണ ഇഷ്ട ഇന്ത്യൻ ഭക്ഷണമായ മീൻകറിയാണ് ബഹിരാകാശത്ത് നിന്ന് ആസ്വദിക്കാൻ സുനിത കൂടെ കരുതിയത്.
ഇത്തവണത്തെ യാത്രയിൽ ഗണേഷ വിഗ്രഹം ബഹിരാകാശത്തേക്ക് കൊണ്ടുപോകുമെന്നും അതിൽ ഏറെ സന്തോഷിക്കുന്നുവെന്നും സുനിത വില്യംസ് യാത്രയ്ക്ക് മുമ്പ് പറഞ്ഞിരുന്നു. നേരത്തെ ഭഗവത് ഗീതയും സുനിത ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു.
ഇന്ത്യൻ വംശജനാണ് സുനിതയുടെ പിതാവ്. സ്ലോവേനിയൻ വംശജയാണ് അമ്മ. ഗുജറാത്തിലെ മെഹ്സാന ജില്ലക്കാരനായിരുന്നു സുനിതയുടെ പിതാവ് ഡോ ദീപക് പാണ്ഡ്യ. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ ശേഷം അവിടെ വെച്ച് സ്ലൊവേനിയക്കാരിയായ ബോണി പാണ്ഡ്യയെ വിവാഹം ചെയ്യുകയായിരുന്നുപിതാവിന്റെയും മാതാവിന്റെയും സംസ്കാരങ്ങളെ ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിയാണ് സുനിത വില്യംസ്. 2012ൽ ബഹിരാകാശത്ത് നിന്ന് സുനിത ദീപാവലി ആശംസകൾ നേർന്നതും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
1998ൽ നാസയിലെത്തിയതിന് ശേഷം രണ്ട് ബഹിരാകാശ യാത്രകളാണ് സുനിത വില്യംസ് നടത്തിയത്. അതിന് മുമ്പ് നാവിക സേനയിൽ ടെസ്റ്റ് പൈലറ്റായിരുന്ന സുനിത 30 തരം വിമാനങ്ങൾ ആകെ 3000 മണിക്കൂറിലധികം പറത്തിയിട്ടുണ്ട്.ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വ്യക്തിയെന്ന റെക്കോർഡും സുനിതയുടെ പേരിലാണ്.