ചൈനയുടെ വെള്ളച്ചാട്ടവും ഡൂപ്ലിക്കേറ്റോ ? ഏഷ്യൻ റെക്കോർഡ്‌സ് നേടിയ വെള്ളച്ചാട്ടത്തിൽ വെള്ളമെത്തിക്കുന്നത് പൈപ്പ് ഇട്ട്, വീഡിയോ വൈറൽ

 ചൈനയുടെ വെള്ളച്ചാട്ടവും ഡൂപ്ലിക്കേറ്റോ ? ഏഷ്യൻ റെക്കോർഡ്‌സ് നേടിയ വെള്ളച്ചാട്ടത്തിൽ വെള്ളമെത്തിക്കുന്നത് പൈപ്പ് ഇട്ട്, വീഡിയോ വൈറൽ

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയതെന്ന് ചൈന അവകാശപ്പെട്ടിരുന്ന യുൻതായ് വെള്ളച്ചാട്ടത്തിൽ വെള്ളമെത്തിക്കുന്നത് പൈപ്പ് ഇട്ടിട്ടാണെന്ന് വിനോദസഞ്ചാരി. വിശ്വസിപ്പിച്ചത് അത്രയും കള്ളമായിരുന്നുവെന്ന് തെളിഞ്ഞതോടെ വലിയ വിമർശനമാണ് ചൈനയ്‌ക്കെതിരെ ഉയരുന്നത്. യുനെസ്കോ ഗ്ലോബല്‍ ജിയോപാര്‍ക്കായി ആഗോളതലത്തില്‍ തെരഞ്ഞെടുത്ത 213 പാര്‍ക്കുകളില്‍ ഒന്നാണ് യുന്തായ് വെള്ളച്ചാട്ടം (Yuntai Water Falls) ഉള്‍ക്കൊള്ളുന്ന പ്രദേശം. യുന്തായി മൗണ്ടൻ സീനിക് റിസോർട്ടിലെ ഈ വെള്ളച്ചാട്ടം 314 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് താഴേക്ക് പതിക്കുന്നത്. നിരവധി കാഴ്ചക്കാരെത്തുന്ന ഈ വെള്ളച്ചാട്ടം കൃത്രിമമാണെന്ന് വ്യക്തമാക്കിയത് ചില ദീര്‍ഘദൂര നടത്തക്കാരാണ്.

ചൈനയുടെ വെള്ളച്ചാട്ടവും ഡൂപ്ലിക്കേറ്റോ എന്ന ചോദ്യവും പരിഹാസവും സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നതോടെ എന്നത്തെയും പോലെ ന്യായീകരണവുമായി അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. പാറ തുരന്ന് പൈപ്പ് ഇട്ട് വെള്ളം ഒഴുക്കുന്നത് സത്യമാണെന്നും പക്ഷേ വേനൽക്കാലമായതോടെ സഞ്ചാരികളെ നിരാശപ്പെടുത്തേണ്ടല്ലോ എന്നുകരുതിയാണ് പൈപ്പിട്ട് വെള്ളമടിച്ചതെന്നാണ് വെള്ളച്ചാട്ടം ഉൾപ്പെടുന്ന സിനിക് പാർക്ക് അധികൃതരുടെ വിശദീകരണം. വളരെ ദൂരെ നിന്നുവരുന്ന ആളുകൾ വെള്ളച്ചാട്ടം കാണാതെ മടങ്ങേണ്ടിവരുന്നതിലുള്ള വിഷമം കൊണ്ട് ചെയ്തതാണത്രെ. ടൂറിസ്റ്റുകളോട് എന്തൊരു കരുതലാണല്ലേ…. യുൻതായ് മലനിരകളുടെ ഭംഗി കാത്തുസൂക്ഷിക്കുന്നതിൽ വെള്ളച്ചാട്ടത്തിനുള്ള പങ്കുകൂടി കണക്കിലെടുത്താണ് ചെറിയൊരു കൃത്രിമം കാട്ടേണ്ടിവന്നതെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാൽ ഈ വിശദീകരണം അത്ര വിശ്വാസ യോഗ്യമല്ല എന്നും തട്ടിപ്പാണെന്നും തെളിവ് സഹിതം ചൂണ്ടിക്കാണിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ ഒട്ടേറെ പേർ രംഗത്തെത്തിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും ഉയരത്തിൽ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടമെന്ന് അവകാശപ്പെട്ടാണ് ചൈനീസ് അധികൃതർ യുൻതായിയെ അന്താരാഷ്ട്ര തലത്തിൽ മാർക്കറ്റ് ചെയ്യുന്നത്. ഇത് വിശ്വസിച്ച് വരുന്നവരാണ് 314 മീറ്റർ ഉയരത്തിൽ നിന്ന് പൈപ്പിട്ട് വെള്ളമടിക്കുന്നത് കണ്ട് ഫോട്ടോയും എടുത്ത് മടങ്ങുന്നത്. ദശലക്ഷണക്കിന് പേരാണ് വെള്ളച്ചാട്ടം കാമാനെത്തുന്നത് . ഇതിലൂടെ ലഭിക്കുന്ന വരുമാനം ചില്ലറയല്ല.. പ്രദേശത്തെ പല കുടുംബങ്ങളും വെള്ളച്ചാട്ടത്തെ ചുറ്റിപ്പറ്റി ഉപജീവനം നയിക്കുന്നവരാണത്രേ.

എന്തായാലും കൈയ്യിലെ കാശം ചിലവാക്കി വണ്ടിയും പിടിച്ച് വരുന്ന വിനോദസഞ്ചാരികളോട് വല്ലാത്ത ചതിയാണ് ചൈന ചെയ്തതെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേരും ഉയർത്തുന്നത്. ഇനി ചൈനയിൽ ഡ്യൂപ്ലിക്കറ്റ് അല്ലാത്ത എന്തെങ്കിലും കാണാനോ വാങ്ങാനോ ഉണ്ടോ എന്നും ആളുകൾ പരിഹസിക്കുന്നുണ്ട്. ചൈനയുടെ ഈ വൻതട്ടിപ്പ് പുറത്തുകൊണ്ടുവന്ന ആ യുവാവിന്റെ നിലവിലെ സ്ഥിതി എന്താണ് അധികാരികൾ അയാളെ അപായപ്പെടുത്തിയോ എന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കുറവല്ല.

Leave a Reply

Your email address will not be published. Required fields are marked *