ബഹിരാകാശത്തേക്ക് കുതിച്ച ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിൽ ഹീലിയം ചോർച്ച; തൽക്കാലം പരിഹരിച്ചെന്ന് നാസ

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിനെയും അമേരിക്കക്കാരനായ ബുഷ് വില്‍മോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ച ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍. പേടകത്തിൽ ഹീലിയം ചോർച്ച കണ്ടെത്തി. നിലവിൽ യാത്രാപേടകം സുരക്ഷിതമാണ്. ഇന്ന് രാത്രി ഒമ്പതരയ്ക്ക് ശേഷമാകും പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക. വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമേ രണ്ടിടത്ത് കൂടിയാണ് പുതിയ ചോർച്ച കണ്ടെത്തിയത്. രണ്ട് ഹീലിയം വാൾവുകൾ അടച്ച് പ്രശ്നം തൽക്കാലം പരിഹരിച്ചെന്ന് നാസ വ്യക്തമാക്കി.
ഇന്ന് രാത്രി ഇന്ത്യൻ സമയം ഒൻപതരയോടെ സുനിതാ വില്യംസും ബുഷ് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി പേടകത്തെ ഡോക്കിങ് നടത്തും. പിന്നാലെ നിലയത്തിൽ ഇരു യാത്രികരും പ്രവേശിക്കും. ഏഴു ദിവസം തങ്ങിയ ശേഷമാകും തിരികെ ഭൂമിയിലേക്ക് എത്തുക.
സ്റ്റാര്‍ ലൈനര്‍ ആദ്യമായാണ് മനുഷ്യരുമായി ഒരു പരീക്ഷണ യാത്ര നടത്തുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ ലൈനര്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് നാസയുമായി ചേര്‍ന്ന് ഈ പരീക്ഷണം നടക്കുന്നത്. 150.74 കോടി ഡോളറാണ് യാത്രയുടെ ചെലവ്. ഫ്ലോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്നായിരുന്നു വിക്ഷേപണം. ഇതോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തില്‍ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത വില്യംസ്. നേരത്തെയും പലതവണ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നും പലതവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രി വിക്ഷേപണം നടന്നത്.
പതിനെട്ട് വര്‍ഷം മുമ്പ് 2006 ലായിരുന്നു സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര. നാല്‍പതാം വയസ്സിലായിരുന്നു ഇത്. 2012-ല്‍ രണ്ടാമത്തെ യാത്രയും നടത്തി. ഇപ്പോള്‍ 58-ാം വയസ്സില്‍ അവരുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണ്. രണ്ട് ബഹിരാകാശ ദൗത്യങ്ങളിലായി സുനിത വില്യംസ് ഇതുവരെ 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്.
ഇന്ത്യക്കാരനായ ഡോ.ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായ സുനിത വില്യംസ് അമേരിക്കന്‍ നാവികസേനാ പരീക്ഷണ പൈലറ്റായിരുന്നു. വീണ്ടും ഒരിക്കല്‍ കൂടി ബഹിരാകാശത്ത് എത്തുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ തനിക്ക് വീട്ടിലേക്ക് മടങ്ങുന്ന തോന്നല്‍ ആണുള്ളത് എന്നാണ് സുനിത പ്രതികരിച്ചിരുന്നത്. അമേരിക്കന്‍ നേവിയിലെ മുന്‍ ക്യാപ്റ്റനാണ് ബുഷ് വില്‍മോര്‍. അദ്ദേഹം 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.