കെ മുരളീധരനെ എങ്ങനെയും സജീവമാക്കണമെന്ന് യുഡിഎഫ് നേതാക്കൾ; സുരക്ഷിതമായ പദവി നൽകണമെന്ന് ആവശ്യം; വയനാട്ടിൽ രാഹുൽ ഗാന്ധി ഒഴിഞ്ഞാൽ പകരം പരിഗണിക്കും

തിരുവനന്തപുരം: തൃശ്ശൂരിലെ ദയനീയ പരാജയത്തിന് പിന്നാലെ പൊതുരംഗത്ത് നിന്നും പിന്മാറുകയാണെന്ന് പറഞ്ഞ കെ മുരളീധരനെ അനുനയിപ്പിച്ച് വീണ്ടും സജീവമാക്കാൻ യുഡിഎഫ് ക്യാമ്പിൽ തിരക്കിട്ട കൂടിയാലോചനകൾ. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ പതിനെട്ടിലും വിജയിച്ചെങ്കിലും തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി വിജയിക്കുകയും യുഡിഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തത് യുഡിഎഫ് കേന്ദ്രങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ, അതിലും വലിയ പ്രതിസന്ധിയാണ് കെ മുരളീധരൻ പൊതുപ്രവർത്തനം അവസാനിപ്പിച്ചാൽ നേരിടേണ്ടി വരിക എന്നാണ് യുഡിഎഫ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസിനുള്ളിൽ ഇന്നും നല്ലൊരു ശതമാനം പ്രവർത്തകർ തങ്ങളുട നേതാവായി കാണുന്നത് കെ മുരളീധരനെയാണ്. മുരളീധരൻ നിശബ്ദനായാൽ ഈ പ്രവർത്തകർ എന്ത് തീരുമാനമെടുക്കും എന്നതും കോൺഗ്രസ് നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്.
രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തുകയും വയനാട് മണ്ഡലം ഒഴിയുകയും ചെയ്താൽ വയനാട്ടിലേക്ക് കെ.മുരളീധരനെ പരിഗണിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ സജീവമാണ്. വടകരയിലും നേമത്തും തൃശ്ശൂരിലും അടക്കം പാർട്ടി പറഞ്ഞ ഇടത്തെല്ലാം എതിരുപറയാതെ മത്സരിച്ച കെ മുരളീധരൻ തൃശ്ശൂരിൽ തോൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പൊതുരംഗത്തില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് അദ്ദേഹം തെരഞ്ഞെടുപ്പ് തോൽവിയോട് പ്രതികരിച്ചത്. മുതിർന്ന നേതാക്കൾ പലരും ഫോണിൽ വിളിച്ച് അനുനയിപ്പിക്കുന്നുണ്ടെങ്കിലും വിഷമം മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ സുരക്ഷിതമായൊരു പദവി മുരളിക്ക് നൽകണമെന്നാണ് മുന്നണി നേതാക്കൾപോലും പറയുന്നത്.
റായ്ബറേലിയിലും ജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെ അംഗത്വം രാജി വച്ചാൽ കെ മുരളീധരൻ വരട്ടെയെന്നാണ് നിർദേശം. മുൻപ് ഡിഐസി കാലത്ത്, ഇരു മുന്നണികൾക്കുമെതിരെ മത്സരിച്ച് മിന്നുന്ന പ്രകടനം വയനാട്ടിൽ മുരളീധരൻ കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിൽ പ്രിയങ്ക ഗാന്ധി ഇല്ലെങ്കിൽ മാത്രമേ മുരളീധരനെ സ്ഥാനാർഥിയാക്കുന്നത് പരിഗണിക്കൂ. എന്നാൽ വയനാട്ടിൽ മത്സരിക്കാൻ കെ മുരളീധരൻ തയ്യാറാകുമോ എന്നതും നിശ്ചയമില്ല.
അതേസമയം, ഷാഫി പറമ്പിലിന്റെ ഒഴിവിൽ പാലക്കാട് നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനാണ് സാധ്യത. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിന് ഒരവസരം കൂടി നൽകിയേക്കും. ആലപ്പുഴയിൽ തോറ്റ ഷാനിമോൾ ഉസ്മാൻ അരൂരിൽ വിജയിച്ച ചരിത്രമാണ് പിൻബലം. എന്നാൽ തോൽവിയുടെ കാര്യകാരണങ്ങളിൽ പാർട്ടിയിൽ കലാപം ഉയർന്നാൽ സാധ്യത മങ്ങും.
ഷാഫി പറമ്പിൽ ഒഴിയുന്ന പാലക്കാടാണ് കോൺഗ്രസിൻറെ ഏറ്റവും വലിയ തലവേദന. ഫോട്ടോ ഫിനിഷിങ്ങിലാണ് കഴിഞ്ഞ തവണ ഷാഫി പറമ്പിൽ ജയിച്ചു കയറിയത്. ബിജെപി നിയമസഭയിലേക്ക് വിജയ പ്രതീക്ഷ വയ്ക്കുന്ന പ്രധാന മണ്ഡലമാണ് പാലക്കാട്. അതിനാൽ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പോലൊരു നേതാവ് വേണം മണ്ഡലം നിലനിർത്താൻ എന്നാണ് ചിന്ത. ഷാഫി പറമ്പിൽ നിർദേശിക്കുന്ന പേരും രാഹുലിൻറേത് തന്നെയാവും.