‘രാജുവേട്ടൻ അങ്ങനെ പറഞ്ഞിട്ടേയില്ല, ഞങ്ങൾ തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നു;’ പൃഥ്വിരാജ് ഒഴിവാക്കിയെന്ന പ്രചാരണങ്ങൾക്ക് ആസിഫ് അലി

നടൻ പൃഥ്വിരാജ് ഇടപെട്ട് ആസിഫ് അലിയെ അമർ അക്ബർ ആന്റണി എന്ന സിനിമയിൽ നിന്നും ഒഴിവാക്കിയെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ ആസിഫ് അലി രംഗത്ത്. പൃഥ്വിരാജും താനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന പ്രചാരണങ്ങൾ സത്യമല്ലെന്ന് ആസിഫ് അലി പറഞ്ഞു. ‘അമര്‍ അക്ബര്‍ ആന്റണി’ എന്ന സിനിമയില്‍ ആസിഫ് അലി ചെയ്യേണ്ടിയിരുന്ന കഥാപാത്രം പൃഥ്വിരാജിന്റെ നിര്‍ദേശപ്രകാരം സംവിധായകനായ നാദിര്‍ഷ മറ്റൊരാള്‍ക്ക് കൊടുത്തെന്ന ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാറില്ലെന്നും തങ്ങള്‍ക്കിടയില്‍ എന്തോ പ്രശ്നങ്ങളുണ്ടെന്ന തെറ്റിദ്ധാരണ പരത്തുന്നതുകൊണ്ടാണ് ഇപ്പോള്‍ തുറന്ന് പറയുന്നതെന്നും ആസിഫ് അലി വ്യക്തമാക്കി. തലവന്‍ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
”അമര്‍ അക്ബര്‍ ആന്റണിയില്‍ രാജുവേട്ടന് എന്നെ മാറ്റി എന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുപാടു പേര് പറയുന്നത് ശ്രദ്ധയില്‍ പെട്ടു. അതെല്ലാം വാസ്തവത്തിന് നിരക്കുന്നതല്ല. ഒരിക്കലും രാജുവേട്ടന് അങ്ങനെ പറഞ്ഞിട്ടില്ല. രാജുവേട്ടന് പറഞ്ഞതിന്റെ അര്‍ഥം അതല്ല. കുറച്ചുകൂടി പ്രായമുള്ള ആളാണ് വേണ്ടതെന്നാണ് രാജുവേട്ടന് പറഞ്ഞത്. അവരുടെ ഇടയില്‍ ഞാന്‍ പോയി നിന്നാല്‍ ഒരു അനിയനെ പോലെ തോന്നിയേക്കാം. അല്ലാതെ എന്നെ ആ സിനിമയില്‍ നിന്നും മാറ്റണം എന്ന് പറഞ്ഞിട്ടേയില്ല.