ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു; അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി; തിരച്ചിൽ ഊർജിതം

തിരുവനന്തപുരം: ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മത്സ്യത്തൊഴിലാളിയായ ശംഖുമുഖം സ്വദേശി മഹേഷിനെ ആണ് ഇന്ന് രാവിലെ കാണാതായത്. രണ്ടുപേരാണ് വള്ളിത്തിലുണ്ടയിരുന്നത്. ഒപ്പം ഉണ്ടായിരുന്നയാൾ നീന്തി രക്ഷപ്പെട്ടു. മറ്റു മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് മഹേഷിനായിട്ടുള്ള തിരച്ചിൽ ഊർജിതമാക്കി.
ഇന്ന് രാവിലെ ഏഴരയോടെയാണ് ഇവർ ശംഖുമുഖത്തുനിന്നും വിഴിഞ്ഞത്തേക്ക് എത്തിയത്. അവിടെ നിന്നും മീൻ പിടിക്കാൻ കടലിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശക്തമായ തിരയിൽ പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന വിൻസെന്റ് നീന്തി കരയിലെത്തിയെങ്കിലും മഹേഷിനെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. അപകടം നടന്നപ്പോൾ തന്നെ കോസ്റ്റ് ഗാർഡിനെ വിവരം അറിയിച്ചിട്ടും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.
എന്നാല്‍ കോസ്റ്റൽ ഗാർഡ് എത്താൻ വൈകിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ആന്റണി രാജു എംഎൽഎ പറഞ്ഞു. ആവിശ്യമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് നിന്നും കോസ്റ്റൽഗാർഡ് സംഘം സംഭവ സ്ഥലത്തേക്ക് എത്താനുള്ള സമയം മാത്രമേ എടുത്തിട്ടുള്ളു. ബാക്കിയെല്ലാം ആവശ്യമില്ലാത്ത ആരോപണങ്ങൾ മാത്രമാണ്. കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമെന്നും ആന്റണി രാജു എംഎൽഎ പറഞ്ഞു.