ഭക്ഷ്യവിഷബാധയെന്ന് ആരോപണം; ആലപ്പുഴയിൽ കുഴിമന്തി കട അടിച്ചുതകർത്ത് പൊലീസുകാരൻ

ആലപ്പുഴ: ആലപ്പുഴയിൽ കുഴിമന്തി കട അടിച്ചുതകർത്ത് പൊലീസ് ഉദ്യോഗസ്ഥൻ. ആലപ്പുഴ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫ് ആണ് അക്രമം നടത്തിയത്. കളർകോടുള്ള അഹലൻ കുഴിമന്തി എന്ന ഹോട്ടലാണ് അടിച്ചുതകർത്തത്. ഹോട്ടലിലെ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ ഉണ്ടെന്നാരോപിച്ചായിരുന്നു ഹോട്ടൽ തകർത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടലിലെ ചില്ലുകൾ അടിച്ചുതകർത്ത ശേഷം ബൈക്ക് ഹോട്ടലിനുള്ളിലേക്ക് ഓടിച്ചുകയറ്റുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിലായിരുന്നുവെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ മകന് രണ്ട് ദിവസം മുൻപ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പൊലീസുകാരനാണ് എന്ത് വേണേലും ചെയ്യും എന്ന് പറഞ്ഞായിരുന്നു ഹോട്ടൽ അടിച്ചുതകർത്തത്. ഹോട്ടലുടമയെ ആക്രമിക്കാനും ശ്രമിച്ചു. വാക്കത്തി കൊണ്ടായിരുന്നു ആക്രമിക്കാൻ ശ്രമിച്ചത്. സമീപത്തെ കടയും അടിച്ചുതകർത്തു.