കേരളത്തിന് പുതിയ ട്രെയിൻ; പന്‍വേല്‍-കൊച്ചുവേളി സർവീസിന് അംഗീകാരം നൽകി ടൈംടേബിള്‍ കമ്മിറ്റി

മുംബൈ: മുംബൈയിൽ നിന്നും കേരളത്തിലേക്ക് പുതിയ ട്രെയിൻ സർവീസ് ഉടനെന്ന് റിപ്പോർട്ട്. പൻവേൽ-കൊച്ചുവേളി പ്രതിവാര ട്രെയിൻ സർവീസിനാണ് കഴിഞ്ഞ ടൈംടേബിൾ കമ്മിറ്റി അംഗീകാരം നൽകിയത്. അതേസമയം, പുതിയ ട്രെയിൻ എന്നുമുതൽ സർവീസ് ആരംഭിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ജൂലായിലെ പുതുക്കിയ ടൈടേബിളിൽ ഈ ട്രെയിൻ ഇടംപിടിക്കാൻ സാധ്യത കുറവാണെന്നാണ് ഉന്നത റയിൽവെ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
കൊങ്കൺപാത തുറന്നശേഷം മൂന്നു ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും എല്ലാം ആഴ്ചയിൽ രണ്ട് സർവീസ് വീതം ഉള്ളവയായിരുന്നു. നിലവിൽ നേത്രാവതി എക്‌സ്പ്രസ് മാത്രമാണ് എല്ലാദിവസവും മുംബൈയിൽനിന്ന് കേരളത്തിലേക്ക് ഓടുന്നത്. മുംബൈ-കന്യാകുമാരി പ്രതിദിനവണ്ടിയായ ജയന്തി ജനതയെ പുണെ-കന്യാകുമാരി ആക്കിയതോടെ ആ വണ്ടിയും മുംബൈക്കാർക്ക് നഷ്ടമായി. ഈ സാഹചര്യത്തിലാണ് മുംബൈ-കേരള പ്രതിദിന ട്രെയിൻ എന്ന ആവശ്യം മധ്യറെയിൽവേയും ദക്ഷിണറെയിൽവേയും കഴിഞ്ഞ ടൈംടേബിൾ കമ്മിറ്റി യോഗത്തിൽ ഉന്നയിച്ചത്.
എന്നാൽ പ്രതിദിനവണ്ടിയ്ക്ക് സമയക്രമം ഒരുക്കാൻ ബുദ്ധിമുട്ടാണെന്നും പ്രതിവാരവണ്ടിയാണെങ്കിൽ പരിഗണിക്കാമെന്നുമായിരുന്നു കൊങ്കൺ റെയിൽവേയുടെ മറുപടി. അങ്ങനെയാണ് ആഴ്ചയിൽ ഒരുദിവസംമാത്രം ട്രെയിൻ ഓടിക്കാൻ ധാരണയായത്.
ട്രെയിൻ സി.എസ്.ടി.യിൽനിന്ന് പുറപ്പെടണമെന്നായിരുന്നു ദക്ഷിണറെയിൽവേയുടെ ശുപാർശ.അല്ലെങ്കിൽ മുംബൈയ്ക്കകത്ത് മറ്റെവിടെനിന്നെങ്കിലും പുറപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ നഗരത്തിലെ എല്ലാ ടെർമിനുകളും പ്രവർത്തിക്കുന്നത് പരമാവധി ശേഷിയിലാണെന്നും അതിനാൽ പൻവേലിൽനിന്ന് പുറപ്പെടട്ടെയെന്നായിരുന്നു മധ്യറെയിൽവേയുടെ മറുപടി. അതോടെ കുർള-കൊച്ചുവേളി ട്രെയിൻ പൻവേൽ-കൊച്ചുവേളിയായി.