ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: എസ്.ഐയും, ഇടനിലക്കാരനും അറസ്റ്റിൽ; സി ഐ ഒളിവിൽ

തിരൂർ: ക്വാറിയില്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്ന സ്ഫോടകവസ്തു പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് സ്ഥലമുടമകളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ വളാഞ്ചേരി എസ്.ഐ ബിന്ദുലാല്‍ (48), പാലക്കാട് തിരുവേഗപ്പുറ സ്വദേശി പൊന്നന്‍തൊടി അസൈനാര്‍ (39) എന്നിവർ അറസ്റ്റിൽ. ഇരുവരെയും തിരൂർ കോടതി റിമാൻഡ് ചെയ്തു.
കേസിൽ പ്രതിയായ വളാഞ്ചേരി സി.ഐ സുനില്‍ദാസ് (53) ഒളിവിലാണ്. കഴിഞ്ഞ മാര്‍ച്ച് 29നാണ് വളാഞ്ചേരിയിലെ ക്വാറിയിലേക്ക് കാറിൽ കൊണ്ടുവന്ന സ്ഫോടകവസ്തു പൊലീസ് പിടിച്ചെടുത്തത്. ഈ കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി തിരൂര്‍ മൂത്തൂര്‍ സ്വദേശി തൊട്ടിയില്‍ നിസാർ മുഖേന ഭൂവുടമകളിൽനിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് സി.ഐയും എസ്.ഐയും പ്രതികളായത്. സംഭവവുമായി ബന്ധമുള്ളതിനാൽ നിസാറിനെ റിമാൻഡ് ചെയ്യിക്കുമെന്നും ഭൂവുടമകളെ പ്രതികളാക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി.
എസ്.ഐ ബിന്ദുലാല്‍ 10 ലക്ഷവും സി.ഐ സുനില്‍ദാസ് എട്ട് ലക്ഷവും ഇടനിലക്കാരനായ മൂന്നാം പ്രതി അസൈനാര്‍ നാല് ലക്ഷവും തട്ടിയെടുത്തെന്നാണ് കേസ്. സംഭവം വിവാദമായതിന് പിന്നാലെ ഒളിവിൽ പോയ സി.ഐക്കായി അന്വേഷണം ഊർജിതമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ നടപടികളുണ്ടാവും. തിരൂര്‍ ഡിവൈ.എസ്.പി പി.പി. ഷംസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.