ചങ്ങനാശ്ശേരിയിൽ മാതാപിതാക്കൾക്കൊപ്പം നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെ കടന്ന് പിടിച്ച സംഭവം; പ്രതികൾ പിടിയിൽ

 ചങ്ങനാശ്ശേരിയിൽ മാതാപിതാക്കൾക്കൊപ്പം നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെ കടന്ന് പിടിച്ച സംഭവം; പ്രതികൾ പിടിയിൽ

ചങ്ങനാശ്ശേരി: കോട്ടയം ചങ്ങനാശ്ശേരിയിൽ അച്ഛനും അമ്മയ്ക്കുമൊപ്പം നടന്ന് പോവുകയായിരുന്ന പെൺകുട്ടിയെ കടന്ന് പിടിച്ച
കേസിൽ പ്രതികൾ പിടിയിൽ. കുട്ടിക്ക് നേരെ നടത്തിയ അതിക്രമം ചോദ്യം ചെയ്ത മാതാപിതാക്കൾക്ക് നേരെ ഇവർ പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്തിരുന്നു.

ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി അരുൺ ദാസ്, പെരുന്ന സ്വദേശി ബിലാൽ മജീദ്, ഫാത്തിമപുരം, സ്വദേശി അഫ്സൽ സിയാദ് എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി എട്ടരക്ക് ചങ്ങനാശ്ശേരി മുനിസിപ്പൽ ആർക്കേഡിന് സമീപത്ത് വച്ചായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് മാതാപിതാക്കൾക്കൊപ്പം നടന്ന് പോവുകയായിരുന്നു പെൺകുട്ടി. പെൺകുട്ടിയെ എതിരേ വന്ന അരുൺ ദാസ് കടന്ന് പിടിച്ചു. ഇത് ചോദ്യം ചെയ്ത മാതാപിതാക്കൾക്ക് നേരെ ബിലാൽ പെപ്പർ സ്പ്രേ പ്രയോഗിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി. എന്നാൽ നാട്ടുകാർക്ക് നേരെ അഫ്സൽ സിയാദും പെപ്പർ സ്പ്രേ പ്രയോഗിച്ച് രക്ഷപ്പെട്ടു.

തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ചങ്ങനാശേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം സ്റ്റേഷനുകളിൽ വേറെയും കേസുകളിൽ പ്രതികളാണ് മൂന്ന് പേരുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പെൺകുട്ടിയും കുടുംബവും തിരിച്ചറിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *