ശക്തമായ മഴയും കാറ്റും; വേമ്പനാടു കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കോട്ടയം: വൈക്കം വേമ്പനാടു കായലിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ചെമ്പ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടർന്നു വള്ളം മറിഞ്ഞാണ് അപകടം.
വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയ മോർച്ചറിയിൽ. കനത്ത മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഇതോടെ 5 ആയി.
സംസ്ഥാനത്ത് വള്ളം മറിഞ്ഞ് രണ്ടാമത്തെ മത്സ്യത്തൊഴിലാളിയാണ് ഇന്ന് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയായ അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം മരിച്ചു.
കൊച്ചിയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരപ്പടി ഷൈബിന്റെ മകൻ എൽദോസാണ് മരിച്ചത്. മാവേലിക്കരയിൽ മരം കടപുഴകി വീണ് ഓലകെട്ടി സ്വദേശി അരവിന്ദനും ഇടുക്കി മറയൂരിൽ മത്സ്യബന്ധനത്തിനിടെ ആറ്റിൽ ഒഴുക്കിൽപ്പെട്ട് പാമ്പാർ സ്വദേശി രാജനും മരിച്ചു.
അതിനിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ വൻ നാശനഷ്ടം. കോട്ടയം ഭരണങ്ങാനം ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾ പൊട്ടി ഏഴ് വീടുകൾ തകർന്നു. ആളപായമില്ല. മീനച്ചിൽ താലൂക്കിലെ മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി.