കൊച്ചി ബിനാലെ മുടങ്ങിയേക്കും; ആറാം പതിപ്പ് പ്രഖ്യാപനം ഉടനെന്ന് ബോസ് കൃഷ്ണമാചാരി

 കൊച്ചി ബിനാലെ മുടങ്ങിയേക്കും; ആറാം പതിപ്പ് പ്രഖ്യാപനം ഉടനെന്ന് ബോസ് കൃഷ്ണമാചാരി

കൊച്ചി: ഈ വര്‍ഷം അവസാനം നടത്താനിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദര്‍ശനമായ കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) ആറാമത് എഡിഷന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മുടങ്ങാന്‍ സാധ്യത. സാമ്പത്തിക പരിമിതികളും വേദികളുടെ ലഭ്യതക്കുറവും കാരണം നടക്കാനുള്ള സാധ്യതയില്ലെന്ന് സംഘാടക സമിതി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അടുത്ത പതിപ്പിനെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ബിനാലെ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ബോസ് കൃഷ്ണമാചാരി പ്രതികരിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള കലാപ്രവര്‍ത്തകര്‍ സംഗമിക്കുന്ന ബിനാലെ ഫണ്ടില്ലാത്ത കാരണത്താല്‍ ആദ്യമായിട്ടാണ് മുടങ്ങുന്നത്. 2020ല്‍ കോവിഡ് മൂലം ബിനാലെ നടത്താന്‍ കഴിഞ്ഞില്ല.

2012 മുതല്‍ എല്ലാ രണ്ട് വര്‍ഷം കൂടുന്തോറും ഡിസംബറിലാണ് ബിനാലെ നടത്താറുള്ളത്. 2022 ഡിസംബര്‍ 23 മുതല്‍ അഞ്ചാം പതിപ്പ് നടന്നു.
ബിനാലെയുടെ പ്രധാന വേദിയായ ചരിത്രപ്രസിദ്ധമായ ആസ്പിന്‍വാള്‍ ഹൗസ് കോസ്റ്റ് ഗാര്‍ഡിന് വില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിനാലെ നടത്തേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നിലെ കാരണം അതല്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ആസ്പിന്‍വാള്‍ ഹൗസ് വില്‍ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബിനാലെ മാറ്റിവയ്ക്കാനുള്ള കാരണമല്ല.

2010-ല്‍ ബിനാലെ ആശയം രൂപപ്പെടുത്തുമ്പോള്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ചര്‍ച്ചകളില്‍ ആസ്പിന്‍വാള്‍ ഹൗസ് ഉണ്ടായിരുന്നില്ല. ആസ്പിന്‍വാള്‍ ഹൗസ് ഇല്ലെങ്കില്‍, ഫൗണ്ടേഷന്‍ മറ്റൊരു സ്ഥലം കണ്ടെത്തുമെന്നും ബിനാലെ സംഘാടക സമിതിയിലെ ചിലര്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *