അറബിക്കടലിൽ ശക്തമായ ഭൂചലനം; സുനാമി ഭീതി വേണ്ടെന്ന് അധികൃതർ

തിരുവനന്തപുരം: അറബിക്കടലിൽ ശക്തമായ ഭൂചലനം. മാലിദ്വീപിൻറെയും ലക്ഷദ്വീപിൻറെയും ഇടയിലാണ് ഇന്നലെ രാത്രി ഇന്ത്യൻ സമയം 8:56ഓടെ ഭൂചലനമുണ്ടായത്. സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം.
ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും മറ്റ് സ്വകാര്യ ഏജൻസികളും ഇക്കാര്യം സ്ഥിരീകരിച്ചു. സുനാമിക്ക് സാധ്യതയില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതേസമയം മാലദ്വീപിൽ നിന്നും 216 കി.മി അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ പറയുന്നു. മാലദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു.
റിക്ടർ സ്കെയിലിൽ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ സുനാമിക്ക് സാധ്യതയുള്ള തലത്തിലുള്ള തീവ്രതയില്ലെന്നാണ് സ്വകാര്യ നിരീക്ഷണ കേന്ദ്രം മെറ്റ്ബീറ്റ് വെതർ അറിയിക്കുന്നത്.