കച്ചവടത്തിനു തടസ്സമാവുന്നതിന്റെ പേരില്‍ വഴിയരികിലെ മരം വെട്ടിമാറ്റാനാവില്ല: ഹൈക്കോടതി

 കച്ചവടത്തിനു തടസ്സമാവുന്നതിന്റെ പേരില്‍ വഴിയരികിലെ മരം വെട്ടിമാറ്റാനാവില്ല: ഹൈക്കോടതി

കൊച്ചി: കച്ചവടത്തിനു തടസ്സമാവുന്നു എന്നതിന്റെ പേരില്‍ മാത്രം വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുതെന്ന് ഹൈക്കോടതി. ഇക്കാര്യം ഉറപ്പാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കു ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് നിര്‍ദേശം നല്‍കി.

മരങ്ങള്‍ അപകടകരമായ അവസ്ഥയിലാവുകയും പൊതു സുരക്ഷയ്ക്കു ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ വെട്ടിമാറ്റാവൂ എന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ വെട്ടിമാറുന്നതു സംബന്ധിച്ച, 2010ലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം രൂപീകരിക്കപ്പെടുന്ന സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു.

സമിതിയുടെ തീരുമാനമില്ലാതെ വഴിയരികിലെ ഒരു മരവും ആരും വെട്ടിമാറ്റരുത്. ഒരു അധികാരിക്കും അതിന് അവകാശമില്ലെന്ന് കോടതി പറഞ്ഞു.

മതിയായ കാരണില്ലാതെ വഴിയരികിലെ ഒരു മരവും വെട്ടിമാറ്റരുത്. അതിനുള്ള ഒരു അപേക്ഷയും സര്‍ക്കാര്‍ അനുവദിക്കരുത്. മരങ്ങള്‍ തണലും ശുദ്ധമായ ഓക്‌സിജനും കിളികള്‍ക്കും മൃഗങ്ങള്‍ക്കും അഭയവും നല്‍കുന്നുവെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

പാലക്കാട് പൊന്നാനി റോഡില്‍ വാണിജ്യ സമുച്ചയത്തിന്റെ കാഴ്ച മറയ്ക്കുന്ന മരം വെട്ടിമാറ്റാന്‍ അനുമതി തേടി നല്‍കിയ അപേക്ഷ നിരസിച്ച വനംവകുപ്പിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

Leave a Reply

Your email address will not be published. Required fields are marked *