കാട്ടാനകൾ കുത്തി മലർത്തിയത് നാല്പതോളം തെങ്ങുകൾ; ഒടുവിൽ കലിപ്പന്മാരെ പാഠം പഠിപ്പിക്കാൻ മുള്ള് കമ്പിയെടുത്ത് അപ്പുക്കുട്ടൻമാഷ്

ആന എന്ന് കേൾക്കുമ്പോൾ ഒരുകൂട്ടം ആളുകൾക്ക് രോമാഞ്ചമാണ്. കാട്ടാനയായാലും നാട്ടാനയാലും മനസുകൊണ്ട് അവയെ സ്നേഹിക്കുന്ന ആനപ്രേമികൾക്ക്. എന്നാൽ മറ്റു ചിലർക്ക് ആനയെന്ന് കേൾക്കുമ്പോൾ നെഞ്ചിടിക്കും. കഷ്ടപ്പെട്ട് മണ്ണിൽ നട്ടുനനച്ച് വളർത്തിയ വിളകൾ മുതൽ സ്വന്തം ജീവൻ വരെ അപകടത്തിലെന്ന് കരുതി ജീവിക്കുന്നവർ. ഈ അടുത്ത കാലത്തും നിവരവധി കാട്ടാനയാക്രമണ മരണങ്ങളും മറ്റും സംഭവിച്ചത് വാർത്തകളിൽ നിറഞ്ഞ് നിന്നതാണ്. സംസ്ഥാന മൃഗമെന്ന പദവിയിലുള്ള ആനയ്ക്ക് സംസ്ഥാന വൃക്ഷമായ കല്പവൃക്ഷമെന്ന് വിളിക്കുന്ന തെങ്ങിനോട് കട്ട കലിപ്പുള്ള ഒരു സ്ഥലമുണ്ട്. വയനാട്ടിലെ പള്ളിവയല്‍ ഗ്രാമക്കാരുടെ അപ്പുക്കുട്ടന്‍ മാഷിന് കാട്ടാനകൾ കാരണം സഹിക്കാനാവുന്നതിലും അപ്പുറമുള്ള സങ്കടമാണ് മനസിനുണ്ടാവുന്നത്. കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ അപ്പുക്കുട്ടന്‍ മാഷിന്‍റെ പറമ്പില്‍ നിന്ന് നിലം പൊത്തിയത് ഒന്നോ രണ്ടോ മൂന്നോ തെങ്ങുകളല്ല. നാല്പതോളം തെങ്ങുകള്‍. എല്ലാം കുത്തി മറിച്ചത് അതുവഴി ഓരോ തവണയും കടന്ന് പോയ കാട്ടാനകള്‍.
കര്‍ഷകന്‍ കൂടിയായ അപ്പുക്കുട്ടന്‍ മാഷിന് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു കാര്യങ്ങള്‍. ഒടുവില്‍ അദ്ദേഹം തന്‍റെ തെങ്ങുകള്‍ സംരക്ഷിക്കാന്‍ ഒപ്പം വികൃതികളായ ആനകളെ മര്യാദ പഠിപ്പിക്കാനായി മുള്ളുകമ്പി കൈയിലെടുത്തു.
വയനാട് ജില്ലയിലെ വടക്കനാട് പ്രദേശത്തെ വനയോര ഗ്രാമമാണ് പള്ളിവയല്‍. എല്ലാ വനയോര ഗ്രാമങ്ങളെയും പോലെ കൃഷി തന്നെയാണ് പള്ളിവയല്‍ ഗ്രാമത്തിന്‍റെയും പ്രധാന വരുമാന മാര്‍ഗം. കൃഷി എന്നാല്‍ തെങ്ങ്, വാഴ, കാപ്പി, കവുങ്ങ്, നെല്ല്…. കൃഷി ഇനങ്ങളില്‍ പലതും മനുഷ്യനെ പോലെ മൃഗങ്ങള്‍ക്കും ഏറെ ഇഷ്ടമുള്ളവ. സ്വാഭാവികമായും വേനല്‍ക്കാലം തുടങ്ങുമ്പോള്‍ ഭക്ഷണം തേടി ആനകള്‍ അടക്കമുള്ള മൃഗങ്ങള്‍ കാടിറങ്ങും. അത്തരമുള്ള ഓരോ കാടിറക്കവും അവസാനിക്കുന്നത് പള്ളിവയല്‍ ഗ്രാമത്തിലെ കൃഷി ഭൂമികളില്‍ വലിയതോതിലുള്ള നാശം വിതച്ച ശേഷം മാത്രമായിരിക്കും.
അപ്പുക്കുട്ടന്‍ മാഷിന്‍റെ കൃഷിയിടത്തിലും വൈവിധ്യമുള്ള വിളകളുണ്ട്. സ്വാഭാവികമായും വന്യമൃഗങ്ങള്‍ കാടിറങ്ങി നാട് കയറുമ്പോള്‍ മാഷിന്‍റെ പറമ്പിലൂടെയും കടന്ന് പോകുന്നു. പക്ഷേ, അപ്പുക്കുട്ടന്‍ മാഷിന്‍റെ പറമ്പിലെ തെങ്ങുകളോട് കാട്ടാനകള്‍ക്ക് വല്ലാത്ത ‘കലിപ്പാ’ണ്. അഞ്ചാറ് വര്‍ഷത്തിനിടെ അദ്ദേഹത്തിന്‍റെ പറമ്പിലൂടെ കടന്ന് പോയ കാട്ടാനകള്‍ കുത്തി മറിച്ചിട്ട തെങ്ങുകള്‍ അദ്ദേഹത്തിന്‍റെ മനസില്‍ ഉയര്‍ത്തിയത് വലിയ ആധിയാണ്. വീടിന് ചുറ്റുമുള്ള തെങ്ങുകളെ ആനകള്‍ നോട്ടമിട്ടാല്‍ അത് വീടിന്‍റെ സുരക്ഷയെ കൂടി ബാധിക്കും. രണ്ട് നില വീടിനും മുകളിലേക്ക് വളര്‍ന്നു നില്‍ക്കുന്നവയാണ് വീടിന് ചുറ്റുമുള്ള തെങ്ങുകളില്‍ പലതും എന്നാണ് അദ്ദേഹത്തിന്‍റെ ഭയത്തിന്‍റെ പ്രധാന കാരണവും.