ആറ്റിങ്ങല്‍ ഇരട്ടക്കൊലയ്ക്ക് കാരണം അവിഹിതബന്ധം; കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ല; കോടതി

കൊച്ചി: കാമാസക്തിയോളം വിനാശകാരിയായ മറ്റൊരു രോഗമില്ലെന്ന ചാണക്യന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ വിധിന്യായം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തുടങ്ങുന്നത്. രണ്ടു ടെക്നോക്രാറ്റുകൾക്കിടയില്‍ ഉടലെടുത്ത അവിഹിതവും കാമാസക്തി നിറഞ്ഞതുമായ ബന്ധം തങ്ങളുടെ പങ്കാളികളെയും കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും വഞ്ചിക്കുകയും അതിന്റെ ഫലമായി വയോധികയായ സ്ത്രീയയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും കൊലപ്പെടുത്തുകയും ആ ബന്ധത്തിലെ സ്ത്രീയുടെ ഭർത്താവിനെ ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തതാണ് ആറ്റിങ്ങൽ ഇരട്ടക്കൊലയെക്കുറിച്ചുള്ള ഹൈക്കോടതി വിധിന്യായം ആരംഭിക്കുന്നത്.
2014 ഏപ്രിൽ 16ന് പ്രതി നിനോ മാത്യു രണ്ടാം പ്രതിയായ അനുശാന്തിയുമായി ഗൂഡാലോചന നടത്തി അനുശാന്തിയുടെ ഭർത്താവിന്റെ അമ്മയെയും മൂന്നര വയസ്സായ മകളെയും വെട്ടിക്കൊല്ലുകയും ഭര്‍ത്താവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് കേസ്. വിചാരണ കോടതി നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചു. ഇതിനെതിരെ ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. വധശിക്ഷ ഇളവ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സർക്കാരും കോടതിയെ സമീപിച്ചു.
വിചാരണ കോടതിയുടെ കണ്ടെത്തലിൽ പൊരുത്തപ്പെടാത്തതായി ഒന്നുമില്ലെന്നും കുറ്റം തെളിഞ്ഞെന്നും ഹൈക്കോടതി വെള്ളിയാഴ്ച വിധിന്യായത്തിൽ വ്യക്തമാക്കി.കൊലപാതകം നടന്ന ദിവസം ഓഫിസിൽ നിന്ന് പുറത്തുപോയ നിനോ മാത്യു കെഎസ്എഫ്ഇ ചിട്ടിയിൽ പങ്കെടുക്കാനാണ് പോയത് എന്നാണ് വാദിച്ചത്. എന്നാൽ ഈ ചിട്ടിയില്‍ ഇയാൾ പങ്കെടുത്തിട്ടില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. താൻ ചെരിപ്പു വാങ്ങാനായി പോയെന്നും അതിനു ശേഷം വീട്ടിൽ പോയി പാസ്ബുക്ക് എടുത്തു വന്നപ്പോഴേക്കും ചിട്ടിയുടെ സമയം കഴിഞ്ഞു പോയി എന്നുമാണ് നിനോ മാത്യു ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ ഇതു സംബന്ധിച്ച് തെളിവുകളൊന്നും ഹാജരാക്കാൻ പ്രതിക്ക് കഴിഞ്ഞില്ല എന്ന് വിധിന്യായത്തില്‍ പറയുന്നു. കൊലപാതകം നടന്ന വീട്ടിൽ പ്രതിയുടെ സാന്നിധ്യം അന്നേ ദിവസം ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്.
അനുശാന്തിയുടെ ഭർത്താവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിനു ശേഷം പ്രതി പിൻവാതിൽ വഴി ഇറങ്ങി വയൽ വരമ്പിലൂടെ പ്രധാന റോഡിലേക്ക് ഓടുന്നത് കണ്ടവരുണ്ട്. റോഡിൽ വച്ച് അതുവഴി വന്ന സ്വകാര്യ ബസ്സിന് കൈ കാണിച്ചു നിർത്തി കയറുമ്പോൾ പ്രതിക്ക് ചെരിപ്പ് ഉണ്ടായിരുന്നില്ല എന്ന കണ്ടക്ടറുടെ മൊഴിയും പ്രതിയുടെ പങ്കാളിത്തത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
ഇതിലേക്ക് സൂചന നല്‍കുന്ന വാട്‌സ്ആപ്പ് ചാറ്റുകളും മറ്റും മൊബൈല്‍ ഫോണുകളില്‍ നിന്ന് കണ്ടെടുത്തു. ലിജീഷിനെ കൊല്ലാന്‍ ഗുഢാലോചന നടത്തിയെന്നതും സാഹചര്യ തെളിവുകളില്‍ നിന്ന് വ്യക്തമാണെന്നു വിലയിരുത്തിയ ഹൈക്കോടതി അനുശാന്തിക്കെതിരെ ഗൂഢാലോചനക്കുറ്റം കണ്ടെത്തിയ സെഷന്‍സ് കോടതി വിധി ശരിവച്ചു.
ഇതുവരെ മോശം സാഹചര്യങ്ങള്‍ നേരിട്ടെങ്കിലും സമൂഹതത്തില്‍ ക്രിയാത്മകമായി മുന്നോട്ടുപോകാനുള്ള എല്ലാ അവസരങ്ങളും നിനോ പ്രയോജനപ്പെടുത്തുന്നുണ്ടെന്നു റിപ്പോര്‍ട്ടില്‍ അറിയിച്ചു. പ്രതികള്‍ നല്‍കിയ അപ്പീലിനൊപ്പം വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയും തീര്‍പ്പാക്കിയാണ് ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്.
നിനോ മാത്യുവിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഇരട്ടക്കൊലപാതകങ്ങൾ നടത്തി എന്നു പറയുന്നത് സാഹചര്യത്തെളിവുകളുടെ മാത്രം ബലത്തിലാണെന്നും പ്രതിഭാഗം വാദിച്ചു. ജയിലിൽ സമാധാനപൂർണമായ ജീവിതമാണ് പ്രതി നയിക്കുന്നത്. ജയിൽ അധികൃതരുമായി നല്ല ബന്ധം സൂക്ഷിക്കുന്നു, മാതാപിതാക്കൾ ഇടയ്ക്കെല്ലാം സന്ദർശിക്കുന്നു. ജീവിതത്തിൽ ഒട്ടേറെ ദുരനുഭവങ്ങള്‍ നേരിട്ടിട്ടുള്ള ആളാണ് പ്രതി. മകളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു എന്നും സമൂഹത്തിന് ഒരിക്കലും ബുദ്ധിമുട്ടാകില്ലെന്നും പ്രതിഭാഗം വാദിച്ചു.