മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചു; കോഴിക്കോട് മൂന്ന് കടകൾക്ക് പൂട്ടിട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം

കോഴിക്കോട്: മാനദണ്ഡങ്ങൾ പാലിക്കാതെ നഗരത്തിൽ പ്രവർത്തിച്ചുവന്ന മൂന്ന് കടകൾക്ക് പൂട്ടിട്ട് ഭക്ഷ്യസുരക്ഷാ വിഭാഗം. ആകെ 44 കടകളിൽ പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം 14 കടകൾക്ക് നോട്ടീസ് നൽകുകയും 9 കടകൾക്ക് പിഴ ഈടാക്കുകയും ചെയ്തു.
അതേസമയം,കഴിഞ്ഞ ദിവസം സംസ്‌ഥാനത്തെ വിവിധ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. ഓപ്പറേഷൻ അപ്പറൈറ്റ് എന്ന പേരിലാണ് പരിശോധന നടത്തിയത്. പല ഓഫീസുകളിലും വിവിധ ക്രമക്കേടുകൾ നടക്കുന്ന പരാതിയെ തുടർന്നായിരുന്നു നടപടി. ഹോട്ടലുകൾക്ക് നൽകുന്ന രജിസ്‌ട്രേഷനിലും ലൈസൻസിലും ക്രമക്കേടുണ്ടെന്നുൾപ്പെടെ പരാതിയുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിലും സംസ്ഥാനത്തെ 14 ജില്ലാ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുമാരുടെ ഓഫീസുകളിലും തെരഞ്ഞെടുത്ത സർക്കിൾ ഓഫീസുകളിലുമടക്കം 67 ഭക്ഷ്യ ഓഫീസുകളിലുമാണ് വ്യാപക പരിശോധന നടന്നത്.
ഹോട്ടലിലെ ജീവനക്കാർക്ക് നൽകി വരുന്ന പരിശീലനത്തിലും ക്രമക്കേട് നടക്കുന്നു, ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എടുക്കുന്ന ഭക്ഷ്യ സാമ്പിളുകളിൽ ഗുണനിലവാരം ഇല്ലായെന്ന ഫലം വരുന്നവയിൽ ചില ഉദ്യോഗസ്ഥർ മനഃപൂർവം കാലതാമസം വരുത്തി ശിക്ഷണ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതായുമുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലും കൂടിയാണ് വിജിലൻസ് പരിശോധന നടത്തിയത്.