37,000 അടി ഉയരത്തിൽ നിന്ന് നിമിഷങ്ങൾ കൊണ്ട് 6000 അടി താഴ്ചയിലേക്ക്; യാത്രക്കാരന്റെ ജീവനെടുത്ത ആകാശച്ചുഴി എന്താണ്?

കഴിഞ്ഞ ദിവസമാണ് ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ച സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരു യാത്രക്കാരൻ മരിച്ചത്. എഴുപതോളം പേർക്ക് ആണ് അപകടത്തിൽ പരിക്കേറ്റത്. 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾ കൊണ്ട് 6000 അടി താഴ്ചയിലേക്ക് താഴ്ന്നു. ബോയിങ് 777–300ഇആർ വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ആകാശച്ചുഴിയിൽ പെട്ടുകയായിരുന്നു.
211 യാത്രക്കാരും 18 വിമാന ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നു. ആകാശച്ചുഴിയിൽ പെട്ടതിനെ തുടർന്ന് പൈലറ്റ് വിമാനംബാങ്കോക്കിലെ സുവർണഭൂമി രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയും ചെയ്തു. യാത്രക്കാരന്റെ ജീവനെടുത്ത ആകാശച്ചുഴി എന്താണ്?
എന്താണ് ആകാശച്ചുഴി ?
അന്തരീക്ഷ വായുവിന്റെ മർദത്തിലുണ്ടാകുന്ന വ്യതിയാനം കൊണ്ടാണ് വിമാനങ്ങൾ പലപ്പോഴും ആടിയുലയാറുള്ളത്. ചെറിയ ടർബുലൻസുകൾ പൊതുവേ അപകടങ്ങളുണ്ടാക്കാറില്ലെങ്കിലും ആകാശച്ചുഴികൾ ചിലപ്പോൾ വിമാനങ്ങളെ താഴേക്ക് പതിപ്പിക്കാറുണ്ട്. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴി (എയർപോക്കറ്റ് അല്ലെങ്കിൽ എയർഗട്ടർ) എന്നു പറയുന്നത്. നേർരേഖയിൽ പോകേണ്ട കാറ്റിന്റെ ഗതി പെട്ടെന്ന് താഴേക്കാകുന്നതുകൊണ്ട് ആകാശച്ചുഴികളിൽ പെട്ടാൽ വിമാനങ്ങൾ താഴേക്ക് പതിക്കും.
ക്ലിയർ എയർ ടർബുലൻസ് എന്ന് സാങ്കേതികമായി വിശേഷിപ്പിക്കുന്ന എയർ പോക്കറ്റിനു (ആകാശച്ചുഴി) കാരണം അന്തരീക്ഷത്തിൽ വളരെപ്പൊക്കത്തിൽ വായുപ്രവാഹത്തിന്റെ വേഗത്തിലും ഗതിയിലും പൊടുന്നനെയുണ്ടാകുന്ന മാറ്റങ്ങളാണ്. 23,000 അടി മുതൽ 39,000 അടിവരെ ഉയരത്തിൽ വായുപ്രവാഹത്തിന്റെ ഗതിയും വേഗവും ഒരു വ്യവസ്‌ഥയുമില്ലാതെ മാറുന്നത്, ആ ‘വഴി’ കടന്നു പോകുന്ന വിമാനങ്ങളുടെ നേരായ പറക്കലിനെ സാരമായി ബാധിക്കാം.
വിമാനം അന്തരീക്ഷത്തിൽ താഴെ വീഴാതെ നിൽക്കുന്നതിനു കാരണം ചിറകുകൾക്കു മുകളിലും താഴെയുമുള്ള വായു മർദത്തിന്റെ വ്യത്യാസമാണ്. അന്തരീക്ഷ മർദം കുറയുമ്പോൾ സ്വാഭാവികമായും ഈ വ്യത്യാസത്തിൽ കുറവുണ്ടാവുകയും വിമാനം താഴേക്കു പതിക്കുകയും ചെയ്യും. വിമാനത്തിന്റെ പാതയ്‌ക്ക് കുറകെ വേഗവ്യത്യാസമുള്ള വായു പ്രവാഹമുണ്ടായാലും ഇതുതന്നെ സംഭവിക്കാം. ഭൂമിയിൽ നിന്ന് ചൂടുപിടിച്ചുമുകളിലേക്കുയരുന്ന വായുവിന്റെ പ്രവാഹവും ഇത്തരം മർദവ്യതിയാനം ഉണ്ടാക്കാം. കാരണമെന്തായാലും വിമാനം ഒരു തവണ താഴേക്കു പതിച്ചാലുടൻ വേഗവും ദിശയും വ്യത്യാസപ്പെടുത്തി പൈലറ്റിന് തുടർ അത്യാഹിതങ്ങൾ ഒഴിവാക്കാൻ വേഗം കഴിയും.
ടർബുലൻസും ആകാശച്ചുഴിയും
സാധാരണയായി 20000 മുതൽ 40000 അടി ഉയരത്തിലാണ് ഈ പ്രതിഭാസമുണ്ടാകാറുള്ളത്. ഇത്തരം ഉലച്ചിലുകൾ മിക്ക വിമാന യാത്രകളിലും ഉണ്ടാകാമെങ്കിലും യാത്രക്കാർക്ക് പരുക്കേൽക്കുന്ന വിധത്തിലുള്ള അപകടങ്ങൾ ചുരുക്കമായി മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വായുവിന്റെ സ്ഥിരത അനുസരിച്ച് ലൈറ്റ്, മോഡറ്റേറ്റ്, സിവിയർ, എക്സ്ട്രീം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ടർബുലൻസിനെ പെടുത്താം. മേഡറേറ്റ് വിഭാഗത്തിൽപ്പെടുന്ന ടർബുലൻസ് ആണെങ്കിൽ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകില്ല. സീറ്റ് ബെൽറ്റ് ധരിച്ചിരിക്കുന്ന യാത്രക്കാർക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നേയുള്ളൂ. എന്നാൽ എക്സ്ട്രീം ടർബുലൻസിൽ വിമാനം ഉയരത്തിൽനിന്നു വലിച്ചു താഴോട്ടോ മുകളിലോട്ടോ ഇടുന്നതുപോലെയുള്ള അനുഭവമായിരിക്കും ഉണ്ടാകുക. പൈലറ്റുമാർക്ക് വിമാനം നിയന്ത്രിക്കാൻ വളരെയേറെ ബുദ്ധിമുട്ടും ഉണ്ടാകും.
യാത്രക്കാർ മുൻകരുതൽ എടുക്കേണ്ടത് എങ്ങനെ?
അപ്രതീക്ഷിത ടർബുലൻസിനെ പ്രതിരോധിക്കാൻ യാത്രക്കാർ എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) മുന്നറിയിപ്പു പരിഭ്രാന്തരാകാതെ വിമാന ജീവനക്കാരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക. ബാഗുകൾ പോലുള്ളവ സീറ്റിന്റെ അടിവശത്ത് വയ്ക്കുക. തലയ്ക്കു മുകളിലുള്ള റാക്കിൽനിന്ന് ലഗേജ് വീഴാൻ സാധ്യതയുള്ളതിനാൽ കുനിഞ്ഞിരുന്ന് തലയ്ക്കു മുകളിൽ കൈവച്ച് തടസ്സം സൃഷ്ടിക്കുക. ഛർദ്ദിൽ ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ദീർഘമായി ശ്വസിക്കുക – തുടങ്ങിയ കാര്യങ്ങൾ ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്.