താൻ ഡൽഹിക്ക് വേണ്ടി ചെയ്യുന്ന പ്രവർത്തനം അവസാനിപ്പിക്കാൻ വേണ്ടിയാണ് തന്നെ ജയിലിലേയ്ക്ക് അയച്ചത്; മോദിയ്ക്കെതിരെ അരവിന്ദ് കെജ്‌രിവാൾ

ഡൽഹി: താൻ ഡൽഹിക്ക് വേണ്ടി ചെയ്യുന്ന പ്രവർത്തനം അവസാനിപ്പിക്കാൻ വേണ്ടിയാണ് മോദി തന്നെ ജയിലിലേയ്ക്ക് അയച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഈസ്റ്റ് ഡൽഹി സീറ്റിൽ നിന്നുള്ള ഇൻഡ്യ മുന്നണി സ്ഥാനർത്ഥി കനയ്യ കുമാറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.
കൈ ചിഹ്നത്തിന് വോട്ട് ചെയ്യണമെന്നും മനോജ് തിവാരിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ‘പ്രധാനമന്ത്രി എന്തിനാണ് എന്നെ ജയിലിലേക്ക് അയച്ചതെന്ന് എനിക്കാറിയമെന്നും നിങ്ങളുടെ കുട്ടികൾക്കായി സർക്കാർ സ്‌കൂളുകൾ മെച്ചപ്പെടുത്തിയതാണ് അതിന്റെ കാരണം. ഈ സ്‌കൂളുകൾ പൂട്ടാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്ന’തെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഡൽഹിക്ക് വേണ്ടി ചെയ്യുന്ന പ്രവർത്തനം അവസാനിപ്പിക്കാൻ വേണ്ടിയാണ് മോദി തന്നെ ജയിലിലേയ്ക്ക് അയച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.
മെയ് 25നാണ് ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളും ബിജെപിയും എഎപിയും കോൺഗ്രസും ഉൾപ്പെടുന്ന ഇൻഡ്യ മുന്നണി തമ്മിലുള്ള കടുത്ത പോരാട്ടമായിരിക്കും ആറാം ഘട്ട തിരഞ്ഞെടുപ്പിൽ നടക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇടക്കാല ജാമ്യത്തിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ജൂൺ രണ്ടിന് തിഹാർ ജയിൽ അധികൃതർക്ക് മുന്നിൽ ഹജരാക്കണം.