സിംഗപ്പൂരില്‍ കൊവിഡ് വ്യാപിക്കുന്നു; മാസ്ക നിർബന്ധമാക്കി; കഴിഞ്ഞ ആഴ്ച്ച 25,900 കേസുകള്‍ റിപ്പോർട്ട് ചെയ്തു

സിംഗപ്പൂർ: കൊവിഡ് കേസുകളിലുണ്ടായ വർധനവിന്റെ പശ്ചാത്തലത്തില്‍ മാസ്ക് ധരിക്കല്‍ ഉള്‍പ്പടെയുള്ള മുൻകരുതല്‍ നടപടികളുമായി സർക്കാർ രംഗത്ത്. സിംഗപ്പൂർ ആരോഗ്യമന്ത്രി ഓങ് യി കുങ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടു.
മുൻ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായി ഉയർന്നു. കഴിഞ്ഞ ആഴ്ച്ച 25,900 കേസുകള്‍ റിപ്പോർട്ട് ചെയ്തു. തൊട്ടു മുമ്ബത്തെ ആഴ്ച 13,700 കേസുകളാണ് ഉണ്ടായിരുന്നത്. ഓരോ ദിവസവും കേസുകള്‍ കൂടി വരുന്നുണ്ട്. ജൂണില്‍ ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ കൊവിഡ് വകഭേദത്തിന്റെ വ്യാപനം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നു സർക്കാർ വ്യക്തമാക്കി.
കൊവിഡ് കേസുകള്‍ തടസ്സമില്ലാതെ കൈകാര്യം ചെയ്യുന്നതിന്, അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകള്‍ നീട്ടിവയ്ക്കാൻ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര് ട്ടുകള് വരുന്നുണ്ട്.പരമാവധി രോഗികളെ കെയർ സെന്ററുകളിലേക്കു മാറ്റും.
60 വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കണം. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്സിന് എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കാന്‍ മറക്കരുതെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.